ഇസ്ലാമാബാദ്: അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത ഭീകരവിരുദ്ധ പോരാട്ടത്തിനു തയാറല്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കി. യുഎസ് സേനയും പാക് സേനയും സംയുക്തമായി പാക്കിസ്ഥാനില്‍ താലിബാനെതിരെ ഭീകരവിരുദ്ധ പോരാട്ടം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് – പാക് സംയുക്ത സൈനിക നടപടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കയാനി അറിയിച്ചു. സംയുക്ത സൈനിക നീക്കം വടക്കന്‍ വസീറിസ്ഥാനിലെ ജനഹിതത്തിന് എതിരാണെന്നും കയാനി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ നോര്‍ത്ത് വസീരിസ്ഥാനില്‍ യുഎസ് – പാക് സേനകള്‍ സംയുക്തമായി സൈനിക നടപടി ആരംഭിക്കാന്‍ ധാരണയിലെത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പാക് രഹസ്യാന്വേഷണ വിഭാഗം മേധാവി ലഫ്. ജനറല്‍ സഹീര്‍ ഉള് ഇസ്ലാമും സിഐഎ ഉദ്യോഗസ്ഥരും വാഷിംഗ്ടണില്വച്ചു നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പാടേ തള്ളിക്കൊണ്ടാണ് കയാനി നിഷേധക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: