തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള പാത അടച്ചതില്‍ പ്രതിഷേധം. ചെറിയ വാഹനങ്ങള്‍ ടോളില്‍ നിന്ന് രക്ഷപെടാന്‍ ആശ്രയിച്ചിരുന്ന പാതയാണിത്. ഇവിടെ സ്ഥാപിച്ചിരുന്ന യുടേണും അടച്ചിട്ടുണ്ട്.
പാത അടച്ച നടപടിയില്‍ പ്രതിഷേധിച്ച് ഇടതു സംഘടനകള്‍ ടോള്‍ പ്ലാസയിലേക്കു മാര്‍ച്ചു നടത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വാഹനങ്ങള്‍ സമാന്തര പാതയെ ആശ്രയിക്കുന്നതിനാല്‍ ടോള്‍ വരുമാനം കുറയുന്നുവെന്ന് കാട്ടി ടോള്‍ പിരിവിന് കരാര്‍ ഏറ്റിരുന്ന കമ്പനി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാത അടയ്ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
പാത അടയ്ക്കാന്‍ കഴിഞ്ഞ ആഴ്ച റവന്യൂ അധികൃതരും പോലീസും ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധം മൂലം ഈ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ നാട്ടുകാരെ അറിയിക്കാതെ അധികൃതര്‍ പാത അടച്ചത്. ഇരുമ്പുതൂണുകള്‍ നാട്ടി വാഹനങ്ങള്‍ക്ക് കടക്കാനാകാത്ത വിധത്തില്‍ പാത അടയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: