കൊല്ലം: വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവക്കെതിരെ ഓണക്കാലത്ത് നടപടികള്‍ ശക്തമാക്കി എക്സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. മയക്കുമരുന്നു വ്യാപനം തടയുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ വിമുക്തി കമ്മിറ്റികളും പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റികളും അടിയന്തരമായി വിളിച്ചുചേര്‍ക്കാനും സുനാമി ഫ്ളാറ്റുകളിലും കോളനികളിലും നിരീക്ഷണം ശക്തമാക്കാനും കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 20 മുതല്‍ പോലീസ്-എക്സൈസ്-റവന്യൂ-ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്തപരിശോധനകള്‍ നടത്തും. എല്ലാതലത്തിലുമുള്ള ജനകീയകമ്മിറ്റികള്‍ ഓണത്തിന് മുന്നോടിയായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും പരിശോധന നടത്തും. വനപ്രദേശങ്ങളില്‍ ഫോറസ്റ്റ് വകുപ്പുമായി ചേര്‍ന്നാകും പരിശോധന. തീരദേശമേഖലകളില്‍ കോസ്റ്റല്‍ പോലീസും പരിശോധനകളുടെ ഭാഗമാകും. രാത്രികാല വാഹനപരിശോധന ഊജ്ജിതമാക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എിവ സംബന്ധിച്ച വിവരങ്ങള്‍ 155358 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ്ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: