ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ അനുസ്മരണ സമ്മേളനത്തിലും സിപിഎമ്മിലെ വിഭാഗീയത മറനീക്കി. കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെ ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെടുത്തത് പാര്‍ട്ടിയില്‍ ചര്‍ച്ചയായി.
വി. എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷവും കൃഷ്ണപിള്ള അനുസ്മരണ ചടങ്ങില്‍ പങ്കടുത്തത് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയനായിരുന്നു. പലപ്പോഴും ഉള്‍പാര്‍ട്ടി വിഷയങ്ങളില്‍ വിഎസിന് മറുപടി നല്‍കാനും അനുസ്മരണ സമ്മേളനത്തെ പിണറായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കീഴ്വഴക്കങ്ങള് ലംഘിച്ച് ഇത്തവണ പിണറായി നേരിട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുകയായിരുന്നു.
സ്മാരകം സ്വന്തം പാര്ട്ടിക്കാര് തന്നെ തകര്‍ക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളും പാര്‍ട്ടി പ്രവര്‍ത്തകരും പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയിരുന്നു, എന്നാല്‍ സ്മാരകത്തിന് നേരെയുണ്ടായ അക്രമം സംബന്ധിച്ച് ഒന്നും പറയാന്‍ മുഖ്യമന്തി തയ്യാറായില്ല. പകരം കേന്ദ്ര സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയാനാണ് സമ്മേളനത്തെ പിണറായി വിനിയോഗിച്ചത്.
അനുസ്മരണ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും തോമസ് ചാണ്ടി, അന്‍വര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: