അടിമാലി: ആള്‍പ്പാര്‍പ്പില്ലാത്ത പഴയ കെട്ടിടത്തിന്റെ മേല്ക്കൂരവീണ് കാട്ടാന ചത്തു. അടിമാലി ഫോറസ്റ്റ് റേഞ്ചില്‍ നെല്ലിപ്പാറ നൂറാംകര വനവാസി കോളനിയോട് ചേര്‍ന്നാണ് സംഭവം. ബേബി ഐസക്കിന്റെ വാര്‍ക്ക കെട്ടിടം തകര്‍ക്കുന്നതിനിടെയാണ് മേല്‍ക്കൂര ദേഹത്ത് വീണ് അപകടം. ഭിത്തി ഇടിച്ച് നിരത്തി അകത്ത് കടന്ന കാട്ടാന കെട്ടിടത്തിനുളളില്‍ കുടുങ്ങി.
ഇതോടെ ഭിത്തികള്‍ ഒന്നൊന്നായി ഇടിച്ച് നിരത്തുന്നതിനിടെയാണ് മേല്‍ക്കൂര കാട്ടാനയുടെ ദേഹത്ത് പതിച്ചതെന്ന് അടിമാലി റേഞ്ച് ഓഫീസര്‍ രാജേന്ദ്രന് പറഞ്ഞു. ഇന്നലെ വൈകിട്ട് വനവാസികള്‍ കെട്ടിടം പൊളിഞ്ഞ് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കാട്ടാന തകര്‍ത്ത വീടിന് സമീപത്ത് മറ്റ് താമസക്കാരാരുമില്ല.
ജില്ലയില്‍ ഒരുമാസത്തിനിടെ ചാകുന്ന നാലാമത്തെ കാട്ടാനയാണിത്. മൂന്നാറില്‍ ജെസിബി കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആദ്യം കാട്ടാന ചെരിഞ്ഞത്. ജൂലൈ 25നാണ് സംഭവം. പിന്നീട് പാറമുകളില്‍ നിന്ന് വീണ് കഴിഞ്ഞ 5 ന് മറയൂരില്‍ പിടിയാന ചെരിഞ്ഞിരുന്നു. 10 ന് മൂന്നാര്‍ തച്ചങ്കരി എസ്റ്റേറ്റില്‍ വൈദ്യുത ആഘാതമേറ്റും കാട്ടാന ചെരിഞ്ഞിരുന്നു.
നെല്ലിപ്പാറയിലെ സംഭവം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞതായാണ് റേഞ്ച് ഓഫീസര്‍ പറയുന്നത്. മോഴ ഇനത്തില്‍പ്പെട്ട ആനയ്ക്ക് 12 വയസ് പ്രായം വരും. പോസ്റ്റുമോര്‍ട്ടത്തിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ ഇന്ന് സ്ഥലത്തെത്തും. ഇതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്നും റോഞ്ച് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: