ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയ സംഭവം ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് 3.5 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 25,000 രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുകയെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പുരി- ഹരിദ്വാര്‍ ഉത്കല്‍ എക്സ്പ്രസ് ട്രെയിനിന്റെ 14 ബോഗികളാണ് ശനിയാഴ്ച വൈകുന്നേരം പാളം തെറ്റിയത്. അപകടത്തില്‍ 23 പേര് മരിക്കുകയും 150 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: