ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രധനകാര്യ മന്ത്രി പി.ചിദംബരം നിര്‍ദ്ദേശം നല്കി. വിദ്യാഭ്യാസ വായ്പകള്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഇതിനായുള്ള അപേക്ഷകള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വായ്പകള്‍ നിഷേധിക്കുന്ന ബാങ്ക് മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പിഴചുമത്തണമെന്നും ബാങ്ക് മേധാവികള്‍ക്ക് ചിദംബരം നിര്‍ദ്ദേശം നല്കി.
നിക്ഷേപം വീണ്ടെടുക്കാന്‍ സാധിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് .ചിദംബരം പറഞ്ഞു. എന്നാല്‍ ഇത് പ്രധാന വെല്ലുവിളികളിലൊന്നാണ്. നിക്ഷേപത്തിന്റെ തോത് വര്‍ധിക്കുകയാണെങ്കില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിദംബരം.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം അദ്ദേഹം വിലിയിരുത്തി. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം അതിശക്തമാണെന്നും നിഷ്ക്രിയ ആസ്തിയില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.
മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും വിദ്യാഭ്യാസ വായ്പ ഇനിമുതല്‍ ലഭ്യമാകും. വായ്പ സംബന്ധിച്ച ബാങ്കുകളുടെ സര്‍ക്കുലര്‍ പരിഷ്കരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എടിഎമ്മുകളുടെ എണ്ണം നിലവിലുള്ള 63,000 ത്തില്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിനും പണം സ്വീകരിക്കുന്നതിനും എടിഎമ്മുകള്‍ യോഗ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരള്‍ച്ച കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ഹൃസ്വകാല വായ്പ ദീര്‍ഘകാല വായ്പയായി മാറ്റണമെന്ന നിര്‍ദ്ദേശവും ചിദംബരം മുന്നോട്ട് വച്ചു. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കണമെന്നും ഇഎംഐ(എവരി മന്ത് ഇന്‍സ്റ്റാള്‍മെന്റ് ) സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഎംഐ ഉയരുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും പരാതി ഉയരുന്നതായും ഉപഭോക്തൃ ഉത്പന്ന മേഖലയെ നിലനിര്‍ത്തുന്നത് ഇടത്തരക്കാരാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ഉത്പന്നങ്ങള്‍ വാങ്ങുന്നത് മാറ്റിവയ്ക്കുന്നത് വ്യവസായത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഎംഐ താങ്ങാവുന്ന രീതിയിലാണെങ്കില്‍ കാറ്, ഇരുചക്ര വാഹനം, വാഷിംഗ് മെഷീന് മുതലായവ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഉത്പാദനം ശക്തമാകും.
ഏഴ് ലക്ഷം രൂപയ്ക്ക് കാലാവധിയുള്ള വായ്പകള്‍ക്ക് ഇഎംഐ മാസംതോറും 1,766 രൂപയായിരുന്നപ്പോള്‍ എസ്ബിഐ പ്രതിദിനം വിറ്റത് 400 കാറുകളാണ്. ഇഎംഐ 1,725 ആയി കുറച്ചപ്പോള്‍ കാറുകളുടെ വില്പന 700 ആയി ഉയര്‍ന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇഎംഐ 1,699 ആയി കുറച്ചപ്പോള്‍ വില്പന 1,200 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: