പൂനെ: തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് ജോലിയും വിദ്യാഭ്യാസവും ഉപേക്ഷിച്ച് പൂനെയില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ ആയിരക്കണക്കിന് പേര് ഇന്നലെ സ്വദേശത്തേക്ക് പലായനം ചെയ്തു. ആക്രമണഭീഷണിയെത്തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പലായനം തുടരുകയാണ്. അതേസമയം ആക്രമണഭീഷണി പരത്തിയ ആറ് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. എസ് എം എസിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണി പരത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഗ്രൂപ്പ് എസ് എം എസിനും എം എം എസിനും 15 ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആക്രമണം ഭയന്ന് പലായനം ചെയ്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സ്വദേശത്തെത്തി. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണസംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എല്ലാവരും മടങ്ങിപ്പോകണമെന്നും ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പറഞ്ഞു. മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാ സൗകര്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൊഗോയി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊക്രജാറിലേയും മറ്റ് ജില്ലകളിലേയും സ്ഥിതിഗതികളില്‍ വലിയ പുരോഗതിയുണ്ടെന്നും രണ്ട് ലക്ഷത്തിലധികം പേര് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയെന്നും ഗൊഗോയി പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ ബംഗളൂരുവില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 30000 കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. ജനങ്ങളുടെ ആശങ്കകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പട്രോളിങ്ങും നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ആക്രമണഭീഷണി ഇല്ലെന്നും,ഇത്തരം ഭീഷണിക്ക് അടിസ്ഥാനമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ആസാമില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 78 പേരാണ് കൊല്ലപ്പെട്ടത്. കലാപ അന്തരീക്ഷം ശാന്തമാകുന്നതിന് മുമ്പാണ് രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന ഭീഷണി സന്ദേശം പ്രചരിക്കുന്നത്. റംസാന് കഴിയുന്നതോടുകൂടി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും ഇത്തരം സന്ദേശങ്ങള്‍ വിശ്വാസത്തിലെടുക്കെണ്ടേന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും, കുപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഗുലാബ് റാവു പോള്‍ അറിയച്ചു. 4000 ത്തോളം പേര് പൂനെയില്‍ നിന്നും പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ദല്‍ഹിയിലും ഇതിന് സമാനമായ സംഭവമുണ്ടായതായാണ് റിപ്പോര്‍ട്ട്. റംസാനോടനുബന്ധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്നുള്ള സന്ദേശങ്ങള്‍ മൊബെയില്‍ ഫോണുകളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്ക്കുനേരെ യാതൊരുവിധ അക്രമ സംഭവവും ഉണ്ടായിട്ടില്ലെന്നും സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും ദല്‍ഹി ജോയിന്റ് കമ്മീഷണര്‍ റോബിന് ഹിബു പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് അതീവ ജാഗ്രതാ നിരദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ അറിയിച്ചു. ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിന്നും ,ചെന്നൈയില്‍ നിന്നും, പൂനെയില്‍ നിന്നും നിരവധിപേരാണ് പലായനം ചെയ്യുന്നതെന്നും സംഭവം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫേസ്ബുക്കിലും യൂടൂബിലും പ്രചരിപ്പിച്ച ഭീഷണി സന്ദേശങ്ങള്‍ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: