ചങ്ങനാശേരി: ജനറല്‍ ആശൂപത്രിയിലെ ആര്‍എംഒയുടെ കസേര ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. നിലവില്‍ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ കുറവാണ്. അസിസ്റ്റന്റ് നേഴ്സിങ്ങ് സൂപ്രണ്ടിന്റെ കസേരയും ഒഴിഞ്ഞുകിടക്കുകയാണ്.ഇവിടെ പത്തോളം നേഴ്സുമാരുടെയും അറ്റന്‍ഡര്‍മാരുടെയും കുറവാണ് ഉള്ളത്. ഇതു മൂലം രോഗികള്‍ക്ക് മതിയായ പരിചരണം നല്്കാന് കഴിയുന്നില്ല. നാലു വര്‍ഷത്തിലേറെയായി മോര്‍ച്ചറി നിര്‍മാണം പൂര്‍ത്തിയായിട്ടും ശീതികരണ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കേണ്ട ഗതികേടിലാണ്. മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണി നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു. വയറിങ്ങ് പണികള്‍ക്ക് തുടങ്ങിട്ടുണ്ട്. അമ്മയും കുഞ്ഞും പദ്ധതി പ്രകാരം കുട്ടികളുടെ വിഭാഗം പുതിയ കെട്ടിടത്തില്‍ നാലു മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.എന്നാല്‍ ഈ കെട്ടിടത്തിന്റെ പണികള്‍ തുടങ്ങുന്നതിന് മുന്പാരംഭിച്ച മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണിയാണ് നിലച്ചിരിക്കുന്നത്.
താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും കുട്ടനാടന്‍ പ്രദേശത്തു നിന്നും നിരവധി രോഗികള്‍ ചികിത്സ തേടി ജനറല്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്.ദിവസവും നൂറില്‍പരം ഗര്‍ഭിണികള്‍ ചികിത്സതേടിയെത്തുന്ന ജനറല്‍ ആശുപത്രിയിലാണ് പരിതാപകരമായ അവസ്ഥ നിലനില്‍ക്കുന്നത്. ബാത്റൂമും ടോയിലറ്റുകളും വൃത്തിഹീനമായി കിടക്കുന്നതായി വ്യാപക പരാതിയുണ്ട്. രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ. വര്‍ക്ക് അറേഞ്ച് മെന്റിന്റെ ഭാഗമായി ഒരാള്‍ പോയെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല.നാലു പേരെങ്കിലും വേണ്ടിടത്താണ് ഒരാള്‍ മാത്രമായി മുഴുവന്‍ രോഗികളെയും പരിശോധിക്കുകയും ഓപ്പറേഷന് നടത്തുകയും ചെയ്യുന്നത്. നിലവില്‍ ഗൈനക്കോളജി, പീഡിയാട്രിക്ക് വിഭാഗങ്ങളില്‍ നാലു ഡോക്ടര്‍മാരുടെ കുറവ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: