തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പ്ലാസയ്ക്കു സമീപമുള്ള സമാന്തരപാത അധികൃതര്‍ അടച്ചുപൂട്ടി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ദേശീയപാത ഉപരോധിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചെറിയ വാഹനങ്ങള്‍ കടന്നുപോയിരുന്ന സമാന്തരപാതയും യു ടേണും അടച്ചുപൂട്ടിയത്. ചെറിയ വാഹനങ്ങള്‍ ഇതിലെ കടന്നുപോകുന്നതുമൂലം ടോള്‍പിരിവില്‍ കുറവുണ്ടാകുന്നത് ചൂണ്ടിക്കാട്ടി പിരിവ് ഏറ്റെടുത്തിരുന്ന കമ്പനിക്കാര് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. കഴിഞ്ഞയാഴ്ച പാത അടച്ചുപൂട്ടുന്നതിനുവേണ്ടി പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെത്തിയെങ്കിലും ജനരോഷത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ഇന്നലെ പുലര്‍ച്ചെയാണ് എഡിഎമ്മിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസിന്റെ സഹായത്തോടെ ഇരുമ്പുതൂണുകള്‍ നാട്ടി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്തവിധം അടച്ചത്. ഇതേതുടര്‍ന്ന് ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും ടോള്‍ വിരുദ്ധസമരസമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. ടോള്‍ കരാറുകാര്‍ക്കുവേണ്ടി മുഖ്യമന്ത്രി തന്റെ വാക്കുകള്‍ മാറ്റിപറയുകയും ജനങ്ങളെ കബളിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് നാഗേഷ് കുറ്റപ്പെടുത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ടോള്‍ കൊള്ളക്കാര്‍ക്കുവേണ്ടി തടയുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തന്നെ ബിജെപി നടത്തുമെന്ന് നാഗേഷ് മുന്നറിയിപ്പ് നല്കി. ബിജെപി മണ്ഡലം പ്രസിഡണ്ട് വി.വി.രാജേഷ്, സംയുക്ത സമരസമിതി കണ്‍വീനര്‍ മോന്‍സി, ജയന് കോനിക്കര, ബാബുരാജ്, ദിനേശന്, മനോജ്, സജീവന് അമ്പാടത്ത് എന്നിവര്‍ സംസാരിച്ചു.
യുടേണ്‍ അനുവദിച്ച് സമാന്തരപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും വേണ്ടിവന്നാല്‍ ടോളില്‍ അനിശ്ചിതകാല ഉപരോധം സംഘടിപ്പിക്കുമെന്നും ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.യുടേണ്‍ അടച്ച ടോള്‍ കമ്പനിയുമായി സഖ്യം ചേര്‍ന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ജനങ്ങളെ വഞ്ചിക്കുകയാണ്. ടോള്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ തൃശൂരില്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: