ബെംഗളൂരു: കോടികളുടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട, ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായ വി.കെ. ശശികല ജയിലില്‍ നിന്ന് പുറത്തു പോകുന്ന വീഡിയോ പുറത്ത്. മുന്‍ ഡിഐജി രൂപയാണ് സിസി ടിവിയിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ശശികല സാധാരണ വേഷത്തില്‍ പുറത്തു പോയശേഷം ജയിലിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവ. അവരുടെ കൈയില്‍ ഒരു ബാഗുണ്ട്. യൂണിഫോമിട്ട ജയില്‍ ഉദ്യോഗസ്ഥരും സമീപത്തുണ്ട്. പിന്നാലെ അവരുടെ ബന്ധുവും ജയിലിലെ തടവുകാരിയുമായ ഇളവരശിയുമുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അവര്‍ പതിവായി പുറത്തു പോകാറുണ്ടെന്ന വ്യക്തമായ സൂചനയാണ് ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിവിഐപി പരിഗണനയാണ് ഇപ്പോഴും ലഭിക്കുന്നതെന്നും ഇതു വ്യക്തമാക്കുന്നു. വിവിഐപി പരിഗണന നല്‍കുന്നത് ചോദ്യം ചെയ്യുകയും അക്കാര്യം പുറത്തുവിടുകയും ചെയ്ത രൂപക്കെതിരെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇത് വിവാദമായി.
അതിനു ശേഷവും അവര്‍ക്ക് നല്കുന്ന പരിഗണനയില്‍ മാറ്റമൊന്നുമില്ലെന്നാണ് പുതിയ വീഡിയോ നല്കുന്ന സൂചന. പുതിയ വീഡിയോ ദൃശ്യങ്ങള്‍ രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ, രൂപ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: