കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ഒരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
വെള്ളിയാഴ്ച 3.30 ഓടെ കടവൂരിലെ നാലാം ബ്ലോക്കില്‍ ഉണ്ടായ കനത്ത മഴയാണ് ഉരുള്‍പൊട്ടലിന് വഴിവെച്ചത്. കടവൂര്‍ നാലാം ബ്ലോക്ക് താണിക്കുടി നാരായണന് (60), കടുവാക്കുഴി മധു (52), മാടകപ്പിള്ളില് ഐപ്പ് (55), കൊച്ചുവട്ടക്കുന്നേല് ഔസേഫ് (70), മാടകപിള്ളി ഐപ്പ് ഭാര്യ ലീല (55) എന്നിവരാണ് മരിച്ച ഐപ്പിന്റെ ജഡം ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് കണ്ടെടുത്തത്. മധുവിന്റെ ഭാര്യ നളിനിക്കുവേണ്ടിയുള്ള തെരച്ചില്‍ വിഫലമായി.വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച തെരച്ചില്‍ വെളുപ്പിന് 2.30 ന് അവസാനിപ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആരംഭിച്ച് വൈകിട്ട് 6.30 ഓടെ നിര്‍ത്തുകയായിരുന്നു. തെരച്ചില്‍ ഇന്നും തുടരും.
മരണമടഞ്ഞ നാരായണന്റെ മൃതദേഹം ഒഴികെയുള്ളതെല്ലാം കോതമംഗലം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ കോതമംഗലത്തുനിന്നും വിലാപയാത്രയായി കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഐപ്പിന്റെയും ലീലയുടെയും മൃതദേഹങ്ങള്‍ ഞാറക്കാട് യാക്കോബായ പള്ളിയിലും ഔസേപ്പിന്റേത് ഞാറക്കാട് കത്തോലിക്കാ പള്ളിയിലും നാരായണന്റെ വീട്ടുവളപ്പിലും സംസ്കരിക്കും.
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളില്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരും വിവിധ കക്ഷി രാഷ്ട്രീയനേതാക്കളും എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഐപ്പിന്റെ മക്കള്‍: ബിബിന്‍, എല്‍ദോസ്. മധുവിന്റെ മക്കള്‍: രതീഷ്, ലതിക, രാജേഷ്. നാരായണന്റെ ഭാര്യ: അമ്മിണി. മക്കള്‍: ബൈജു, രാജകുമാരി. ഔസേപ്പിന്റെ ഭാര്യ: ക്ലാര. മക്കള്‍: ബിനോയി, ബിജു. മരുമകള്‍: രാജി.
കോതമംഗലം പൈങ്ങോട്ടൂര്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രത്യേക പുനരധിവാസ നഷ്ടപരിഹാര പാക്കേജിന് 22-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ഏഴുമുതല്‍ കടവൂര്‍ ഗവ.ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒമ്പതുമണിയോടെ സംസ്കാരം നടത്തും.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 10000 രൂപ അടിയന്തര ധനസഹായവും പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.ജെ.ജോസഫ്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഒലിച്ചുപോയ ഏഴു വീടുകളില്‍ ഒന്നിന് മാത്രമാണ് പട്ടയമുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പട്ടയമില്ലെന്ന പേരില്‍ ആര്‍ക്കും പാക്കേജ് ഇല്ലാതാവില്ല. സ്ഥലം നഷ്ടമായവര്‍ക്ക് പകരം സ്ഥലമോ സ്ഥലം വാങ്ങുന്നതിനുള്ള പണമോ നല്കുന്ന കാര്യം യോഗത്തില്‍ പരിഗണിക്കും.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യത കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളുടെ 200 മീറ്റര്‍ അടുത്തു താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാനും മുന്‍കരുതല്‍ എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിലെ റോഡുകളില്‍ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന ബോര്‍ഡുകള്‍ അടിയന്തരമായി വയ്ക്കുന്നതിനും നിര്‍ദേശമുണ്ട്.
രണ്ടാഴ്ചത്തേക്ക് എല്ലാ പാറമടകളുടെയും പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്താന്‍ ഉത്തരവായിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയോ അല്ലാതെയോ ഉള്ള മണ്ണെടുപ്പ് പണികളും രണ്ടാഴ്ചത്തേക്ക് തടഞ്ഞിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: