ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വസ്തുതകള്‍ വളച്ചൊടിച്ച് സിഎജി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. പൂജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേന്ദ്രസര്‍ക്കാരിനെ അഴിമതിക്കൂട്ടില്‍ നിര്‍ത്തുകയാണ് സിഎജി ചെയ്തിരിക്കുന്നത്. കണക്കുകളെക്കുറിച്ച് സര്‍ക്കാര്‍ ഓഡിറ്ററോട് അന്വേഷിച്ചാല്‍ യാഥാര്‍ത്ഥ്യം വ്യക്തമാകുമെന്നും കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ച സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സിഎജി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയത്. സോണിയയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനകാര്യമന്ത്രി പി. ചിദംബരം, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍, പ്രധാനമന്ത്രിയുടെ സഹമന്ത്രി വി. നാരായണസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതും ദല്‍ഹി വിമാനത്താവളത്തില്‍ വികസനക്കരം ഏര്‍പ്പെടുത്തിയതും വൈദ്യുതപദ്ധതികളിലെ തിരിമറിയുള്പ്പെടെ 3.06 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവിന് വരുത്തിവെച്ചതെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റിലവതരിപ്പിച്ച മൂന്ന് റിപ്പോര്‍ട്ടുകളിലായി സിഎജി വ്യക്തമാക്കുന്നു. നിരവധി അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാതമായിരിക്കുകയാണ് സിഎജി റിപ്പോര്‍ട്ട്.
കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടവും സ്വകാര്യവ്യക്തികള്‍ക്ക് ഇത്രയും തുകയുടെ ലാഭവുമാണ് വരുത്തിവെച്ചിരിക്കുന്നത്. എസ്സാര്‍ ഗ്രൂപ്പ്, ജിന്‍ഡാല്‍, അഡാനി, എയര്‍സെല്‍, ഓര് മിത്തല്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങി 25 കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നടപടി അനധികൃതലാഭം ഉണ്ടാക്കിക്കൊടുത്തത്.
കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ച് നല്‍കിയത് കല്‍ക്കരി വകുപ്പിന്റെ അധികച്ചുമതല പ്രധാനമന്ത്രി വഹിച്ചിരുന്ന കാലത്തായിരുന്നിട്ടും പ്രധാനമന്ത്രിയെ ഒഴിവാക്കി സ്ക്രീനിംഗ് കമ്മറ്റിയെയാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. സ്ക്രീനിംഗ് കമ്മറ്റി ഉദ്യോഗസ്ഥരാണ് അനധികൃത അഴിമതിക്ക് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദല്‍ഹി വിമാനത്താവളത്തില്‍ വികസനക്കരം അനുവദിച്ചത് വിമാനത്താവള നിര്‍മ്മാണ പങ്കാളിയായ ജിഎംആര്‍ ഗ്രൂപ്പിന് 3,415.35 കോടി രൂപയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സിഎജി റിപ്പോര്‍ട്ടിനെതിരെ പിഎംഒ സഹമന്ത്രി വി. നാരായണസ്വാമി നടത്തിയ പ്രസ്താവന ‘അവകാശലംഘന’മെന്ന് ബിജെപി ആരോപിച്ചു. സിഎജിയുടെ ചില പ്രവര്‍ത്തനങ്ങള്‍ അവര്‍ ഭരണഘടനാതീതരെന്ന് തോന്നിപ്പിക്കുന്നു, കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടിനെതിരെ നാരായണസ്വാമിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ചൊവ്വാഴ്ച കൂടാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. അഴിമതിയില്‍ പ്രതിദിനം റെക്കോര്‍ഡ് സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ കുറ്റം മറ്റൊരാളുടെ മേല്‍ ചുമത്താന്‍ മെനക്കെടേണ്ടതില്ലെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ ചൊല്പ്പടിക്കല്ല കേന്ദ്രഭരണകൂടം പ്രവര്‍ത്തിക്കേണ്ടത്. സ്ക്രീനിംഗ് കമ്മറ്റിയുടെ മേല്‍ കുറ്റം ചുമത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അനധികൃത കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുവഴി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആനുകൂല്യങ്ങള്‍ പറ്റിയതെന്ന കേന്ദ്ര കല്ക്കരിവകുപ്പ്മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ പ്രസ്താവനക്ക് മറുപടിയായി ജാവ്ദേക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: