കണ്ണൂര്‍: ശീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം നീക്കം. മഹദ് ജന്മങ്ങള് മാനവ നന്മക്ക് എന്ന സന്ദേശമുയര്‍ത്തി ശ്രീകൃഷ്ണ ജയന്തി ദിവസമായ സപ്തംബര്‍ 12ന് ജില്ലയില്‍ 210 കേന്ദ്രങ്ങളില്‍ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്.
കാലങ്ങളായി കുട്ടികളുടെ സാംസ്ക്കാരിക സംഘടനയായ ബാലഗോകുലം സംസ്ഥാനവ്യാപകമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തി വരാറുണ്ട്. ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളുമായി ബാലഗോകുലം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കേയാണ് ഇന്നലെ ശ്രീകൃഷ്ണ ജയന്തി നാളില്‍ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെമ്പാടും ഘോഷയാത്രയും നടത്തുമെന്നുളള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഒരുഭാഗത്ത് സമാധാന ശ്രമങ്ങള്‍ നടത്തുകയും മറുഭാഗത്ത് ഇത്തരം ശ്രമങ്ങളെ അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടികളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ മുന്‍കയ്യെടുത്ത് കണ്ണൂരും സംസ്ഥാനത്താകമാനവും സമാധാനശ്രമങ്ങള്‍ നടത്തിവരവെ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തുന്ന ദിവസംതന്നെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയുടെ സമാപനമെന്ന പേരില്‍ നടത്തുന്ന പരിപാടി കരുതിക്കൂട്ടി ജില്ലയെ വീണ്ടും അക്രമങ്ങളിലേക്ക് തളളിവിടാനുളള സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാവുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകൃഷ് ജയന്തി നാളില്‍ ഓണാഘോഷമെന്നും മറ്റും പേരിട്ട് പരിപാടികള്‍ നടത്തി ബാലഗോകുലത്തിന്റെ ആഘോഷപരിപാടികളെ അലങ്കോലപ്പെടുത്താന്‍ സിപിഎം ജില്ലാ നേതൃത്വം ശ്രമം നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും ശ്രീകൃഷ്ണജയന്തി നാളില്‍ സിപിഎം ആഘോഷ ആഭാസവുമായി രംഗത്തെത്തിയിരിക്കുന്നത്. രംഗത്തെത്തിയിരിക്കുന്നത്. ഓണാഘോഷമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചത് ഏറെ വിവാദമായിരുന്നു. കൂടാതെ ശ്രീകൃഷ്ണജയന്തി നാളിലെ ആഘോഷ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രവെച്ച് പൂവിട്ട് വാഴ്ത്തി നടത്തിയ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തി നാളില്‍ തളിപ്പറമ്പിനടുത്ത് നടത്തിയ പരിപാടിക്കിടയില്‍ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവസമാപനത്തിന്റെ ഭാഗമായി നടത്താറുളള കൂടിപിരിയല്‍ ചടങ്ങുമായി ബന്ധപ്പെട്ടുളള ഇരട്ട തിടമ്പു നൃത്തം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് കെട്ടിയാടിയത് പാര്‍ട്ടിക്കുളളില്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ഹൈന്ദവ ആചാര സംരക്ഷണ സമിതിയടക്കമുളള സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരുന്നു.
സപ്തംബര്‍ 6 ന് ശ്രീനാരായണ ഗുരു ജയന്തി മുതല്‍ 11ന് ചട്ടമ്പി സ്വാമി ജയന്തി വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന പരിപാടികളുടെയും ഓണാഘോഷ പരിപാടിയുടെയും സമാപനമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തുന്നതെന്നും ഒരാഴ്ചക്കാലം വിവിധ കലാപരിപാടികള്‍, മല്‍സരങ്ങള്‍ എന്നിവ നടത്തുമെന്നുമാണ് ഇന്നലെ പത്രക്കുറിപ്പിലൂടെ സിപിഎം നേതൃത്വം അറിയിച്ചിരിക്കുന്നത്.
കാലങ്ങളായി ഹൈന്ദവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനുളള സിപിഎം നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവവിശ്വാസികളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ആചാരങ്ങളേയും ആഘോഷങ്ങളേയും അടിക്കടി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടി ന്യൂനപക്ഷങ്ങളുടെ ആചാരങ്ങളേയും വിശ്വാസങ്ങളേയോ ചോദ്യം ചെയ്യുകയോ അവരുടെ ആഘോഷങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആഘോഷിക്കാന്‍ തയ്യാറാവുകയോ ചെയ്യാത്ത സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഹൈന്ദവവിശ്വാസികളില്‍ സജീവ ചര്‍ച്ചയായിത്തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: