വായനക്കാരോട് ഒരു ചോദ്യമുന്നയിച്ചുകൊണ്ട് ഈ ലേഖനം ആരംഭിക്കാം. നിങ്ങള്‍ക്കെതിരെ ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം, ഒരു പോലീസ് കേസ് നല്കുന്നു എന്നു കരുതുക. പോലീസ് സ്റ്റേഷനില്‍നിന്ന് നിങ്ങള്‍ക്ക് ഒരു അറിയിപ്പു വരുന്നു.
”താങ്കള്‍ക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ന ദിവസം ഇത്ര മണിക്ക് ഈ പോലീസ് സ്റ്റേഷനില്‍ എത്തുവാന്‍ താല്‍പ്പര്യപ്പെടുന്നു. എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ അറിയിക്കുക.” സാധാരണമനുഷ്യര്‍, അതായത് നിങ്ങളോ, ഞാനോ ആണെങ്കില്‍ പറഞ്ഞ ദിവസം, പറഞ്ഞ സമയത്തിനും 10 മിനിട്ട് മുന്‍പേ പോലീസ് സ്റ്റേഷനില്‍ ഹാജരാവും. അന്വേഷണ പ്രക്രിയയുമായി സഹകരിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കും. തിരികെ വീട്ടിലെത്തും. ”കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയണമെന്നു തോന്നിയാല്‍ ഞങ്ങള്‍ വീണ്ടും ബന്ധപ്പെടും. ദയവായി സഹകരിക്കണം,” ഇതായിരിക്കും പോരുവാന്‍ നേരം പോലീസ് ഉദ്യോഗസ്ഥര്‍ നമ്മളോട് പറയുക.
പോലീസ് സ്റ്റേഷനില്‍ നിന്ന് ആദ്യത്തെ അറിയിപ്പു ലഭിച്ചാല്‍ നമ്മളാരും കോടതിയിലേക്കല്ലല്ലോ ഓടുക. കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍, ആരെയാണ് നമ്മള് ഭയപ്പെടേണ്ടത്?
ഇത്രയും ആമുഖമായി എഴുതാനുള്ള കാരണക്കാര്‍, മുന്‍ ധന-ആഭ്യന്തര കാര്യമന്ത്രിയും ബുദ്ധിജീവിയെന്നു കോണ്‍ഗ്രസുകാര്‍ പരസ്യമായും, വാരാന്ത രാഷ്ട്രീയക്കാരനെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായും വിശേഷിപ്പിക്കുന്ന പി. ചിദംബരം എന്ന ശിവഗംഗക്കാരന് വക്കീലും അദ്ദേഹത്തിന്റെ ഏക പുത്രന് കാര്‍ത്തി ചിദംബരവുമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിദംബരത്തിന്റെ ചെന്നൈയിലുള്ള ഭവനവും ശിവഗംഗയിലെ കൊട്ടാരവും കാര്‍ത്തി ചിദംബരത്തിന്റെ കാര്യാലയങ്ങളും കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ പരിശോധിക്കുകയും വളരെയധികം രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി.
തനിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ ഏകപുത്രനേയും കേന്ദ്രസര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും ചിദംബരം ആരോപിച്ചു. എന്തായിരുന്നു ഈ മിന്നല്‍ പരിശോധന നടത്തുന്നതിന് സിബിഐ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച കാരണങ്ങള്‍? പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നീ ചാനല്‍ മുതലാളിമാരെ വായനക്കാര്‍ക്കു പരിചയം കാണും. ഷീന ബോറ എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖര്‍ജി ദമ്പതികള്‍ ഇപ്പോഴും മുംബൈയിലെ ജയിലുകളിലാണ്. ഇവര്‍ക്ക് ഒരു ടെലിവിഷന്‍ ചാനല്‍ ശൃംഖലതന്നെ സ്വന്തമായി ഉണ്ടായിരുന്നു. പ്രസ്തുത ചാനലിന് വിദേശ മൂലധന നിക്ഷേപം തരമാക്കിയത് കാര്‍ത്തി ചിദംബരമായിരുന്നു. തന്റെ പിതാവ് കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തി അനധികൃതമായി ഈ വിദേശ നിക്ഷേപം മുഖര്‍ജിമാരുടെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിക്ക് തരമാക്കിക്കൊടുത്തത്. അതിനുവേണ്ടി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (അഥവാ എഫ്ഡിഐബി) എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ കാര്‍ത്തി ചട്ടുകമാക്കി. 2007 ലാണ് സംഭവം.
സിബിഐ നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഐഎന്‍എക്സ് മീഡിയ എന്ന സ്ഥാപനം ‘അഡ്വാന്റേജ് സ്ട്രാറ്റെജിക് കണ്‍സള്‍ട്ടിങ് സര്‍വീസസ്’ എന്ന കമ്പനിക്ക് നാല് കോടി രൂപ നല്കിയ രേഖകള്‍ പിടിച്ചെടുത്തു. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് സര്‍വീസസ് എന്ന കമ്പനിയുടെ യഥാര്‍ത്ഥ ഉദ്യോഗസ്ഥന് കാര്‍ത്തി ചിദംബരമാണ്. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനമാണ് ചെസ്സ് മാനേജ്മെന്റ് സര്‍വീസസ്. ഐഎന്‍എക്സ് മീഡിയയ്ക്ക് 4.62 കോടി രൂപയുടെ വിദേശമൂലധനം സ്വീകരിക്കാനാണ് എഫ്ഐപിബി അനുമതി നല്‍കിയിരുന്നത്. പക്ഷേ കാര്‍ത്തിയുടെ കമ്പനികള്‍ ഇടപെട്ടതുകാരണം ഐഎന്‍എക്സിന് 305 കോടി രൂപയുടെ വിദേശമൂലധനം ലഭിക്കാന്‍ കാരണമായി. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തകിടം മറിച്ചതും മറ്റാരുമല്ല. ഈ വിവരങ്ങള്‍ സിബിഐ അവരുടെ പ്രഥമ അന്വേഷണ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
സിബിഐ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. തനിക്ക് വിദേശത്ത് പല പ്രധാന കാര്യങ്ങളും ചെയ്തു തീര്‍ക്കാനുള്ളതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് കാര്‍ത്തി പറഞ്ഞു. പക്ഷേ അതിനോടൊപ്പം, തന്നെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് കഴിയില്ല എന്നുപറഞ്ഞ് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്കി. ഹൈക്കോടതി പ്രസ്തുത പരാതി തള്ളിക്കളഞ്ഞു. രണ്ടുതവണയും കാര്‍ത്തി ചിദംബരം അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ കൂട്ടാക്കാതിരുന്നതോടെ സിബിഐ അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കാര്‍ത്തി ഇന്ത്യ വിട്ടുപോകാതിരിക്കാനാണ് ഈ സര്‍ക്കുലര്‍ പ്രഖ്യാപിച്ചതെന്ന് കുറ്റാന്വേഷണ ഏജന്‍സി വ്യക്തമാക്കി. കാര്‍ത്തി വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന ലുക്ക് ഔട്ട് സര്‍ക്കുലര്‍ റദ്ദാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.
സിബിഐ ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കാര്‍ത്തിയുടെ വാദങ്ങളും വിശദീകരണങ്ങളും കോടതി തള്ളിക്കളഞ്ഞു. ലുക്ക് ഔട്ട് സര്‍ക്കുലര്‍ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി കാര്‍ത്തിയോട് ആവശ്യപ്പെട്ടു. തന്നെ അറസ്റ്റ് ചെയ്തേക്കും എന്ന കാര്‍ത്തിയുടെ ആശങ്കകള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞു. ”നിങ്ങളെ അറസ്റ്റു ചെയ്യണമായിരുന്നെങ്കില്‍ സിബിഐ ഇതിനു മുന്‍പുതന്നെ അറസ്റ്റു ചെയ്തേനെ. തല്ക്കാലം നിങ്ങള്‍ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുക. വേണമെങ്കില്‍, അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരാകുമ്പോള്‍ ഒരു വക്കീലിനെയും കൂട്ടിക്കോളൂ.” ഇതാണ് സുപ്രീംകോടതി ചിദംബര സന്തതിയോടു പറഞ്ഞത്.
അന്വേഷണ സംഘത്തോട് സഹകരിക്കുന്നതിന് പകരം, അന്വേഷണം അട്ടിമറിക്കാനും തടസ്സപ്പെടുത്താനും കാര്‍ത്തി ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നതിന് ഈ പിതാവിനും പുത്രനും തനതായ വൈഭവം ഉണ്ടെന്നാണ് തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റിയില്ത്തന്നെ അഭിപ്രായം. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അച്ഛന് ചിദംബരം നേരിടുന്ന തെരഞ്ഞെടുപ്പ് കേസ്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രികൂടിയായിരുന്ന ചിദംബരം, ശിവഗംഗ മണ്ഡലത്തില്‍ പരാജയപ്പെട്ടു എന്നതായിരുന്നു യഥാര്‍ത്ഥ വാര്‍ത്ത. മിക്ക ദേശീയ പത്രങ്ങളും ടിവി ചാനലുകളും ‘ചിദംബരം തോറ്റു’ എന്ന് റിപ്പോര്‍ട്ട് ചെയ്തു. (ഇപ്പോഴും ഗൂഗിളില്‍ പി. ചിദംബരം, ശിവഗംഗ, 2009 ലോക്സഭാ തെരഞ്ഞെടുപ്പ് എന്നീ വാക്കുകള്‍ അന്വേഷിച്ചാല്‍ ‘ചിദംബരം തോറ്റു’ എന്ന വാര്‍ത്ത കാണാം.)
തന്റെ തൊട്ടടുത്ത എതിരാളി രാജാ കണ്ണപ്പനെ (എഐഎഡിഎംകെ) ചിദംബരം 3354 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു എന്നാണ് അവസാനവാര്‍ത്ത. ആദ്യം, ചിദംബരം തോറ്റു എന്നു പ്രഖ്യാപിച്ച വാര്‍ത്ത തെരഞ്ഞെടുപ്പു കമ്മീഷന് ഇടപെട്ടു റദ്ദാക്കി. തുടര്‍ന്നാണ് ചിദംബരം ജയിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിനു മുന്‍പ് ശിവഗംഗയില്‍ ഒരു നാടകവും അരങ്ങേറി. രാജാ കണ്ണപ്പന് 11 പോളിങ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ച 8400 വോട്ടുകള്‍, ഡിഎംകെയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ചിദംബരത്തിന്റെ പേരിലാണ് എഴുതിച്ചേര്‍ത്തത്. ഫോം-20 എന്ന രേഖയിലാണ് അവര്‍ ഈ കൃത്രിമത്വം നടത്തിയത്. ചിദംബരത്തിന് ലഭിച്ച 1617 വോട്ടുകള്‍ രാജാ കണ്ണപ്പന്റെ പേരിലും എഴുതിച്ചേര്‍ത്തു. വീണ്ടും വോട്ടെണ്ണണം എന്ന രാജാ കണ്ണപ്പന്റെ ആവശ്യം റിട്ടേണിങ് ഓഫീസര്‍ തള്ളിക്കളയുകയായിരുന്നു. അങ്ങനെയാണ് ചിദംബരം തെരഞ്ഞെടുപ്പില്‍ ജയിച്ചു എന്ന അവകാശവാദവുമായി ദില്ലിക്കു പറന്നതും, കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും.
2009-ല്‍ത്തന്നെ രാജാ കണ്ണപ്പന് ഈ തെരഞ്ഞെടുപ്പു വിജയത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചു. ഇതെഴുതുന്ന 2017 ആഗസ്റ്റ് 21 നും ഈ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ തീരുമാനമായിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. 2009 മുതല്‍ 2014 വരെ രാജാ കണ്ണപ്പന്റെ പരാതി കോടതി പരിഗണിക്കാതിരിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ചിദംബരം മെനഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍, കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍!
”ഇതൊരു ക്രിമിനല്‍ കുറ്റം ഉള്‍പ്പെടുന്ന കേസാണ്. തെളിവുകള്‍ എല്ലാം ചിദംബരത്തിനെതിരാണ്. വിധി ചിദംബരത്തിനെതിരായിരിക്കുമെന്ന് അദ്ദേഹത്തിനുതന്നെ അറിയാം”. രാജാ കണ്ണപ്പന്റെ അഭിഭാഷകന് ശരവണകുമാര്‍ പറഞ്ഞു.
പിതാവ് വെട്ടിത്തെളിച്ച പാതയിലൂടെയാണ് കാര്‍ത്തി സഞ്ചരിക്കുന്നത്. 2019 വരെ സിബിഐയുമായി ഒളിച്ചുകളി നടത്തുക. പൊതുതെരഞ്ഞെടുപ്പില്‍, ഒരുപക്ഷേ, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ജയിച്ച് അധികാരത്തിലെത്തിയാല്‍ പിന്നെ കേസ് എഴുതിത്തള്ളിക്കാമല്ലോ എന്നാണ് ചിദംബരം കുടുംബം കണക്കുകൂട്ടിയിരിക്കുന്നത്. കാര്‍ത്തിക്കെതിരായ കേസുകള്‍ തനിക്കെതിരെയുള്ള ആക്രമണങ്ങളാണെന്ന് ആരോപിക്കുന്നു ചിദംബരം. നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണത്രെ.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താന്‍ പയറ്റിയ കുടിലതന്ത്രങ്ങള്‍ ചിദംബരം മറന്നിട്ടില്ല.
ഭാരതത്തിലെ ഏറ്റവും ബുദ്ധിമാന് താനാണെന്ന് എല്ലായ്പ്പോഴും അദ്ദേഹം ഭാരതീയരെ ഓര്‍മ്മിപ്പിക്കാറുമുണ്ട്. പക്ഷേ ഐഎന്‍എക്സ് മീഡിയ കേസില്‍ തെളിവുകളെല്ലാം കാര്ത്തിക്കെതിരാണ്. അതല്ലെങ്കില്‍, മികച്ച അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യത്തേയും, മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരന്റെ പുത്രന്മാരായ മോഹന്‍, സതീഷ് എന്നിവരെയും കേസ് വാദിക്കാന്‍ ഏല്‍പ്പിക്കണോ? ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകയാണ്. ചിദംബരം തന്നെ ഏറ്റവും മുന്തിയ അഭിഭാഷകനാണെന്ന് കോണ്ഗ്രസ്സുകാര് അവകാശപ്പെടുന്നു. പിന്നെ എന്തിനാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെത്തന്നെ കേസ് ഏല്‍പ്പിച്ചിരിക്കുന്നത്? നിരപരാധിയാണെങ്കില്‍ സ്വയം വാദിച്ചു ജയിക്കാവുന്നതല്ലേയുള്ളൂ? എവിടെയൊക്കെയോ, എന്തൊക്കെയോ ചീഞ്ഞുനാറുന്നു.
ചിദംബരവും പുത്രനും എന്തൊക്കെയോ തരികിട ഇടപാടുകള്‍ ഒപ്പിച്ചിരിക്കുന്നു. തനിക്കും കുടുംബത്തിനും എതിരായ കേസുകള്‍ വ്യാജമാണെന്നും, ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ യഥാര്‍ത്ഥ കേസുകളാണെന്നും പറഞ്ഞുനടന്നിരുന്ന ചിദംബരം, ഇപ്പോള്‍ അധികസമയവും ശത്രുസംഹാര പൂജയും ശനിപരിഹാരപൂജകളും നടത്തുന്ന തിരക്കിലാണത്രെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: