പദം പറയുക, പദം പറഞ്ഞു കരയുക, പദം പറച്ചില് എന്നത് ഒരു നാടന്‍ പ്രയോഗമാണ്. ഒരു മരണം ഉണ്ടായാല്‍ ‘വിവരവും വിദ്യാഭ്യാസവുമുള്ള വലിയ വലിയ’ ആളുകള്‍ക്കിടയില്‍ കാണാന്‍ കഴിയാത്തതും അതൊന്നുമില്ലാത്ത ‘ചെറിയ’ ഗ്രാമീണ വീടുകളില്‍ ഇന്നും കാണാന്‍ കഴിയുന്നതുമായ ഒന്നാണ് പദം പറച്ചില്.
പദം പറച്ചില് രണ്ടു വിധമുണ്ട്. ഒന്നാമത്തേത് മരിച്ചയാളുടെ ബന്ധുക്കള്‍ നടത്തുന്നത്.
”ഇന്നലെ അത്താഴത്തിന് പതിവില്ലാതെ ഒരു പ്രാവശ്യംകൂടി എന്നോട് ചോറ് ചോദിച്ച് മേടിച്ച് കഴിച്ചിട്ട് കിടന്നതാണ്.
കാലത്ത് ഞാനീക്കാണുന്നതെന്താണെന്റ ദൈവമേ……
ഞാനിനി അത്താഴം ആര്‍ക്ക് വിളമ്പിക്കൊടുക്കുമെന്റെ……….”എന്നു തുടങ്ങി സന്ദര്‍ഭാനുസരണം മറ്റു പലതുമാകാം. ഇത് പ്രത്യേക ഈണത്തില്‍ കരച്ചിലിനിടെ പറഞ്ഞാല്‍ ആദ്യത്തേതിനുദാഹരണമായി.
ഈ പദം പറച്ചില്‍കൊണ്ട് മരിച്ചവര്‍ക്കോ, പദം പറച്ചില് നടത്തുന്നവര്‍ക്കോ, അത് കേള്‍ക്കുന്നവര്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ?
”ഹൊ! ആ ചെറുക്കന്റെ പദം പറച്ചില് കേട്ടാല്‍ നമുക്കും കരച്ചില് വരും” എന്ന ഒരു പ്രതികരണം ഒരു പക്ഷേ അത് കേള്‍ക്കുന്നവരില്‍ നിന്ന് ഉണ്ടായേക്കാം. അതില്‍ കവിഞ്ഞൊന്നും അവിടെ സംഭവിക്കുന്നില്ല. ചെറുക്കന്റെ സ്ഥാനത്ത് പെണ്ണിന്റെ, അച്ഛന്റെ, അമ്മയുടെ, മകളുടെ, മകന്റെ, അയാളുടെ, അവളുടെ എന്നീ വാക്കുകളും ആകാം.
രണ്ടാമത്തേത്; ഒരു പ്രത്യേക സമൂഹം അവരുടെ ജീവിതത്തിലെ ആചാരം എന്ന നിലയ്ക്ക് ചെയ്യുന്നത്. ആചാരമെന്ന നിലയില്‍ അവര്‍ അത് മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുമ്പോള്‍ അവര്‍ക്ക് അതൊരു തൊഴിലും ജീവിതമാര്ഗ്ഗവുമായും തീരുന്നു. രാജസ്ഥാനില്‍ ‘രുദാലി’കള്‍ എന്ന പേരില്‍ ഈ സമൂഹം അറിയപ്പെടുന്നു.
രാഷ്ട്രീയത്തിലുമുണ്ട് പദം പറച്ചില് തൊഴിലായിട്ടും ആചാരമായിട്ടുമൊക്കെ കൊണ്ടുനടക്കുന്നവര്‍! രാഷ്ട്രീയത്തില്‍ ഉണ്ടോ പദം പറച്ചില്? രാഷ്ട്രീയത്തില്‍ അതേ കാണാനുള്ളൂയെന്ന് ഉത്തരം. രാഷ്ടീയത്തിലെ രുദാലികള്‍ പദം പറയുന്നത് മാധ്യമങ്ങളുടെ മുമ്പിലാണെന്നു മാത്രം.
പദം പറച്ചില് വളരെ തന്മയത്വത്തോടെയും, മനസ്സില്‍ തട്ടുന്ന വിധത്തിലും, തേച്ചുമിനുക്കിയ സാഹിത്യഅച്ചടി ഭാഷയിലും അവതരിപ്പിക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ പരസ്പരം മത്സരിക്കുന്നതു പോലെയാണ് അവരുടെ ടെലിവിഷന്‍ ചര്‍ച്ചകള്‍ കണ്ടാല്‍ തോന്നുക. ഒരു ദുരന്തം തന്റെ രാഷ്ട്രീയ പ്രതിയോഗികളെ അടിക്കാനുള്ള വടിയാകാന്‍ സാധ്യതയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പ്രൊഫഷണല്‍ ‘രുദാലി’യെ അവരില്‍ നമുക്ക് കാണാന്‍ കഴിയും.
ആരും വീണു പോകുന്നത്ര തന്മയത്വം! പദം പറച്ചിലിനിടെ അവര്‍ എയ്യുന്ന മുള്ളുകള്‍ നേരിടുകയെന്നത് ചര്‍ച്ചയ്ക്കിരിക്കുന്ന എതിരാളിക്ക് വലിയൊരു വെല്ലുവിളിയാണ്. കാരണം, അയാളുടെ പദം പറച്ചില് കേള്‍ക്കുന്ന അധികം പേരുടെയും പ്രതികരണം മുകളില്‍ സൂചിപ്പിച്ച കേള്‍വിക്കാരന്റെ പ്രതികരണത്തിന് സമാനമാണ്.
അവര്‍ പദം പറച്ചില് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് ഒരുദാഹരണം: മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ യാതൊരു വിധ സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, വാക്കുകള്‍ കൊണ്ട് നിരന്തരം കുത്തി നോവിച്ചിരുന്ന മരുമകള്‍; അമ്മായിയമ്മ മരിച്ചു കിടന്ന ദിവസം നടത്തിയ പദം പറച്ചിലും കരച്ചിലും ആണ് ടിവിയിലെ ചര്‍ച്ചാ വിഷയമെന്നിരിക്കട്ടെ.
മരുമകളുടെ കരച്ചില്, അതിന്റെ ഈണം, പദം പറച്ചിലില്‍ പറഞ്ഞ കാര്യങ്ങള്‍, അതിനുപയോഗിച്ച വാക്കുകള്‍ എല്ലാം വളരെ ഭംഗിയായിട്ട് രാഷ്ട്രീയത്തിലെ ‘രുദാലി’ വിവരിക്കുന്നത് കേട്ടാല്‍ ഒരുവന് തോന്നുക ഇതുപോലുള്ള ഒരു മരുമകളെ കിട്ടാന്‍ ആ സ്ത്രീ എന്തു സുകൃതം ചെയ്തിട്ടുണ്ടാകും എന്നായിരിക്കും.
”ആ സ്ത്രീ മരിക്കുന്നതിന് തൊട്ടു മുന്‍പുവരെ ഈ മരുമകള്‍ അവരോട് ചെയ്ത ദ്രോഹത്തിന് കണക്കില്ല, അത്ര ക്രൂരമായിരുന്നു ” എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റൊരാള്‍ പറയുകയാണെങ്കില്‍ അതിനെ സ്ത്രീ സമൂഹത്തെ മൊത്തം അപമാനിക്കുന്ന ഒന്നായിട്ടായിരിക്കും രാഷ്ട്രീയത്തിലെ രുദാലി വ്യാഖ്യാനിക്കുക. ‘മരുമകള്മാര്’ അതിനെ പിന്താങ്ങാതെയിരിക്കുകയുമില്ല!
പദം പറച്ചിലാണ് രാഷ്ടീയ പ്രവര്‍ത്തനം എന്നു കരുതി പ്രവര്‍ത്തിക്കുന്ന രാഷ്ടീയക്കാരെക്കൊണ്ട് സമൂഹത്തിന് യാതൊരു പ്രയോജനവുമില്ല എന്നതാണ് സത്യം. അതിന്റെ പ്രയോജനം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് പറച്ചിലുകാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണെന്ന് സമൂഹത്തിലെ ഒരു ചെറുന്യൂനപക്ഷമെങ്കിലും തിരിച്ചറിയുന്നുണ്ടെന്നത് ആശ്വാസകരമാണ്.
പദം പറച്ചിലുകാരായ രാഷ്ട്രീയക്കാരില്‍ നിന്നും അനുയായികള്‍ക്ക് ആകെ കിട്ടുന്നത്; നേതാവ് തങ്ങള്‍ക്കുവേണ്ടി, തങ്ങളുടെ ഭാഷയില്‍, തങ്ങളുടെ വികാരവിചാരങ്ങളോടെ സംസാരിക്കുന്നു എന്ന ആശ്വാസമാണ്. അണികളുടെ ഈ ആശ്വാസമാണ് നേതാവിന്റെ വിജയവും.!
സങ്കുചിതമായ ജാതിമതവര്ണ്ണഭാഷാലിംഗ ഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പദം പറച്ചിലുകാരായ രാഷ്ട്രീയക്കാര്‍ സങ്കുചിത രാഷ്ട്രീയ ചിന്തയ്ക്ക് പുറത്തുകടക്കാന്‍ കഴിവില്ലാത്തവരാണ്. അതുപക്ഷേ അവര്‍ അംഗീകരിക്കില്ലെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: