അരൂര്‍: എരിയകുളം നികത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. അരൂര്‍ പഞ്ചായത്തിന് സമീപം സ്ഥിതിചെയ്യുന്ന എതിയകുളം നികത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ.
അരൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ജല സ്രോതസ്സുകളിലൊന്നായിരുന്നു അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന എരിയകുളം. ഇതിന്റെ പകുതിയോളം ഭാഗം നികത്തി ജപ്പാന് കുടിവെള്ള ടാങ്ക് നിര്‍മ്മിക്കുകയും ബാക്കിയുള്ള ഭാഗം സംരക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു. അരൂര്‍ മേഖലയില്‍ പഞ്ചായത്തിന്റെ തന്നെ അന്യം നിന്നു പോയ സ്ഥലങ്ങള്‍ നിരവധിയുണ്ട്.
ഇവ കണ്ടെത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുവാന്‍ തയ്യാറാകാതെ ജല സ്രോതസ്സ് തന്നെ നികത്തി സ്റ്റേഷന് നിര്‍മ്മിക്കണമെന്നുള്ളത് ചില തല്‍പ്പരകക്ഷികളുടെ തീരുമാനമാണെന്ന് ആരോപിക്കുന്നു. വിവിധ സംഘടനകളും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് തയ്യാറെടുക്കുകയാണ്.
ഇതിനിടെ ഇന്നലെ അരൂര്‍ പഞ്ചായത്ത് കമ്മറ്റിയിലും എരിയകുളം നികത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചു. സിപിഐ അംഗങ്ങള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ യുഡിഎഫ് അംഗങ്ങളും സിപിഎമ്മിലെ ചില അംഗങ്ങള്‍ ഒഴിച്ച് മുഴുവന്‍ അംഗങ്ങളും പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെ സര്‍വ്വകക്ഷി യോഗം വിളിച്ച് തീരുമാനിക്കാമെന്ന ധാരണയില്‍ പഞ്ചായത്ത് കമ്മറ്റി പിരിയുകയായിരുന്നു.
പ്രദേശത്തെ മാലിന്യം തള്ളുന്നതിനുള്ള ഒരു കേന്ദ്രമാക്കി ഈ കുളത്തെ മാറ്റുകയാണ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കുളം നിലനില്‍ക്കുന്നതിനാലാണ് പ്രദേശം വെള്ളക്കെട്ടില്‍ നിന്നും ഒഴിവായിരിക്കുന്നത്. എങ്കിലും നിറഞ്ഞു കവിയുമ്പോള്‍ വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: