ചെറുപുഴ: മലയോരമേഖലയിലെ പ്രധാന പട്ടണമായ ചെറുപുഴയില്‍ നിന്ന് പയ്യന്നൂരിലേക്ക് രാത്രിയാത്രക്ക് വഴി കാണാതെ യാത്രക്കാര്‍ വലയുമ്പോള്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസ്സ് രാത്രിയില്‍ പയ്യന്നൂര്‍ ഡിപ്പോയിലേക്ക് കാലിയടിച്ചോടുന്നു. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് മൈസൂരിലേക്ക് പുതിയതായി സര്‍വ്വീസ് ആരംഭിച്ച സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ചെറുപുഴ-പയ്യന്നൂര്‍ റൂട്ടില്‍ 28 കിലോമീറ്റര്‍ ദൂരം ഒരാള്‍ക്കു പോലും പ്രയോജനപ്പെടാതെ സര്‍വ്വീസ് നടത്തുന്നത്. ചെറുപുഴയില്‍ നിന്നും പയ്യന്നൂരിലേക്കുള്ള അവസാന വണ്ടി രാത്രി 7.10നാണ്. ഈ സ്വകാര്യബസ്സ് പോയിക്കഴിഞ്ഞാല്‍ പിന്നെ പയ്യന്നൂരിലെത്തണമെങ്കില് സ്വകാര്യ വാഹനങ്ങളാണ് നാട്ടുകാരുടെ ആശ്രയം. ഇതുമൂലം വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ 7 മണിക്കുമുമ്പുതന്നെ കടയടച്ച് ചെറുപുഴയില്‍ നിന്ന് ബസ്സ് പിടിക്കും. രാത്രി 8 മണിക്ക് ചെറുപുഴ ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് കെഎസ്ആര്‍ടിസി അനുവദിക്കണമെന്ന് നാളുകളായി ആവശ്യപ്പെടുന്നതാണ്. ഞായറാഴ്ചകളിലാകട്ടെ യാത്രക്കാര്‍ കുറവായതിനാല്‍ മിക്കപ്പോഴും സ്വകാര്യബസ്സിന്റെ അവസാന സര്‍വ്വീസ് ഉണ്ടാകാറുമില്ല. യാത്രക്കാര്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ കാലിയോട്ടം. മൈസൂരുവില്‍ നിന്നും പുറപ്പെട്ട് ഇരിട്ടി, ആലക്കോട് വഴി ചെറുപുഴയിലെത്തുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസ് 8 മണിക്കാണ് പയ്യന്നൂരിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ എവിടെയൊക്കെ നിര്ത്തുമെന്നറിയാത്തതിനാലും നിരക്കിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലും കൈ നീട്ടിയാല്‍ പോലും നിര്ത്താതതിനാലും യാത്രക്കാര്‍ ഈ ബസ്സ് കാത്തുനില്ക്കാറില്ല. ഇങ്ങനെയൊരു സര്‍വ്വീസ് തുടങ്ങിയതുപോലും മാധ്യമങ്ങള്‍ വഴി നാട്ടുകാരെ അറിയിക്കാന്‍ അധികൃതര്‍ താല്പര്യപ്പെട്ടുമില്ല. ഫലമോ യാത്രക്കാര്‍ക്കും വകുപ്പിനും പ്രയോജനമില്ലാതെ ആഴ്ചകളായി ഈ വണ്ടി ചെറുപുഴക്കും പയ്യന്നൂരിനുമിടയില്‍ ഓടുകയാണ്. പുലര്‍ച്ചെ 5ന് പയ്യന്നൂരില്‍ നിന്ന് മൈസൂരുവിലേക്ക് പുറപ്പെടുമ്പോഴും സ്ഥിതി ഇതുതന്നെ. നിരക്ക് കൂടുതലാണെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധം രാത്രികാലത്ത് ചെറുപുഴ മുതല്‍ പയ്യന്നൂര്‍ വരെ ലിമിറ്റഡ് സ്റ്റോപ്പായി സര്‍വ്വിസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: