ഇരിട്ടി: ഒന്നരമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആറളം ഫാമിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഫാം എംഡി ടി.കെ.വിശ്വനാഥന് തൊഴിലാളിയൂണിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 24 മുതല്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ജൂണ്‍ മാസത്തെ പകുതി ശമ്പളം മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഓഗസ്റ്റ് മാസം അവസാനിക്കാറായതും ഓണം വരുന്നതും കണക്കിലെടുത്താല്‍ മൂന്ന് കോടിയോളം രൂപ തൊഴിലാളികള്‍ക്ക് അടുത്തമാസം നല്‍കേണ്ടി വരും. വരുമാനം കുറഞ്ഞ ഈ അവസരത്തില്‍ ഫാമില്‍ നിന്നും പണം കണ്ടെത്തുക ഏറെ ശ്രമകരമാണ്. അതുകൊണ്ടു തന്നെ പ്രതിസന്ധി മൂര്ച്ഛിക്കാണാനാണ് സാധ്യത. സര്‍ക്കാരില്‍ നിന്നും അടിയന്തിര സഹായം ലഭ്യമായില്ലെങ്കില്‍ ഈ തൊഴിലാളികളെല്ലാം പട്ടിണിയിലേക്ക് നീങ്ങും. ജീവനക്കാര്‍ ഉള്‍പ്പെടെ 440 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതില്‍ 261 പേര് ആദിവാസികളാണ്. 24 ജീവനക്കാരെ കഴിഞ്ഞാല്‍ 271 സ്ഥിരം തൊഴിലാളികളും ബാക്കിയുള്ളവര്‍ കരാര്‍ തൊഴിലാളികളും പ്ലാന്റേഷന് തൊഴിലാളികളുമാണ്.
ജീവനക്കാരില്‍ ഭൂരിപക്ഷവും ആദിവാസികളായതിനാല്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും പ്രതിസന്ധി പരിഹരിക്കാനായി പണം ലഭ്യമാക്കണമെന്നാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. ഇക്കാര്യം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചു കഴിഞ്ഞതായാണ് സൂചന. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി യൂണിയന് നേതാക്കളായ പി.ജെ.ബേബി, സിബി മാത്യു, കെ.കെ.ജനാര്ദ്ദനന്, ആര്.ബി.പിള്ള, ആന്റണി ജേക്കബ്, പി.ശ്രീധരന് എന്നിവരും എം.ഡി .വിശ്വനാഥനെ കൂടാതെ അകൗണ്ട്സ് ഓഫീസര്‍ അഷ്റഫ്, എംഡിയുടെ പി.എ.ശ്രീകുമാര്‍, സൂപ്രണ്ട് ഇന്‍-ചാര്‍ജ്ജ് മോഹന്‍ ദാസ് എന്നിവരും പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നു 24 ന് അനിശ്ചിതകാല സമരം തുടങ്ങുന്ന ദിവസം നടക്കുന്ന ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഫാം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള പരിഹാരം പ്രതീക്ഷിക്കുകയാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: