ന്യൂദല്‍ഹി: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചു കരസേന ജവാന് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. അജ്മീരി ഗേറ്റിലെ 200 അടി ഉയരമുള്ള മൊബൈല്‍ ടവറിലാണു തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും എന്‍ജിനിയേഴ്സ് റെജിമെന്റ് ജവാനുമായ കെ. മുത്തു (33) കയറിയത്.
ഓഗസ്റ്റ് 17 നു ലെഫ്. ജനറല്‍ എസ്.കെ. സിങ് സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. താഴെ ഇറങ്ങാന്‍ നിരവധി തവണ കരസേന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും മുത്തു നിരാകരിച്ചു. രണ്ടു ദിവസമായി ഇയാള്‍ ടവറിനു മുകളില്‍ കഴിയുകയാണ്. എസ്.കെ.സിങ്ങുമായി മുത്തു മുപ്പതു മിനിറ്റോളം ഫോണില്‍ സംസാരിച്ചു. പ്രശ്നം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ശ്രദ്ധയില്പ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു തവണ തനിക്കു സ്ഥലംമാറ്റം നല്‍കിയതായി മുത്തു ആരോപിച്ചു. കരസേനയിലെ എല്ലാ ജവാന്മാരും നേരിടുന്ന പ്രശ്നമാണിത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജവാന്മാരെ മാനസികമായി പീഡിപ്പിക്കുകയാണ്. തന്നെ സര്‍വീസില്‍ നിന്നു വിരമിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കത്തു വഴി കരസേന ഉദ്യോഗസ്ഥരെ മുത്തു അറിയിച്ചു. മുത്തുവിനെ താഴെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: