കൊല്ലം: റവന്യൂ വകുപ്പില്‍ ജീവനക്കാരുടെ ജോലി ഭാരം വര്ധിക്കുന്നതെന്ന പരാതിക്കിടയിലും സംസ്ഥാനത്ത് ഒഴിവുള്ള 28 ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഒഴുവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. കൂടുതല്‍ ഒഴിവുകള്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്.
വകുപ്പു തലത്തിലുള്ള പ്രത്യേക സമിതി സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി അതില്‍ നിന്നാണ് ഡെപ്യൂട്ടി കളക്ടര്‍മാരായി ഉദ്യോഗ കയറ്റം നല്‍കുന്നത്. (ഓരോ സ്ഥലത്തിന്റെയും പ്രാധാന്യം അനുസരിച്ച് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ആര്‍ഡിഒ, എഡിഎം എന്ന് പേര് വ്യത്യാസം വരും)
സംസ്ഥാനത്ത് 113 ഡെപ്യൂട്ടി കളക്ടര്മാരാണുള്ളത്. കഴിഞ്ഞ മെയില്‍ 27 പേര് വിരമിച്ചു. അന്ന് പ്രമോഷന് ലിസ്റ്റിലുണ്ടായിരുന്ന 12 തഹസീല്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്കി. പിന്നീട് കഴിഞ്ഞ മാസം വരെ 15 പേര് കൂടി വിരമിച്ചു. ഈ മാസം ഫോര്‍ട്ട് കൊച്ചി, ചെങ്ങന്നൂര്‍ ആര്‍ഡിഒമാര്‍ വിരമിക്കും. അതോടെ ഒഴിവ് മുപ്പതാകും.
ഒഴിവുള്ള സ്ഥലത്തെ ചുമതല കൂടി സമീപത്തെ ഡെപ്യൂട്ടി കളക്ടര്‍ക്കായിരിക്കും. ഇത് രണ്ടു സ്ഥലത്തെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. തഹസീല്ദാരുമാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക, റവന്യൂവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കുക, ക്രമസമാധാന പ്രശ്നങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, പട്ടയ വിതരണത്തിന്റെ അപ്പീല്‍ അധികാരി തുടങ്ങിയ ഭാരിച്ച ചുമതലകളാണ് ഡെപ്യൂട്ടി കളക്ടര്മാര്ക്കുള്ളത്.
ഒഴിവുള്ള സ്ഥലങ്ങളില്‍ കേസുകള്‍ പരിഹരിക്കാനാണ് ഏറ്റവും അധികം താമസം നേരിടുന്നത്. വിചാരണ നടപടികള്‍ വൈകുന്നതാണ് ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: