കൊല്ലം: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവാവ് ബസ്സില്ലെന്ന് അറിഞ്ഞ് കെഎസ്ആര്‍ടിസി ബസ് തട്ടിയെടുത്തു. അരക്കിലോമീറ്ററോളം ഓടിച്ച ബസ് ചിന്നക്കടയില്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്തു നിന്നു. രക്ഷപ്പെട്ട യുവാവ് ബസ്സില്‍ ഊരിപ്പോയ ഒരു ഷൂ എടുക്കാന്‍ തിരികെ എത്തിയപ്പോള്‍ പിടിയില്‍.
ആറ്റിങ്ങല്‍ ശിവജ്യോതിയില്‍ അലോഷി(25)യാണ് വിചിത്രമായ അപകടം വരുത്തിയത്. കഴിഞ്ഞ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന തിരുവനന്തപുരം ഫാസ്റ്റാണ് അലോഷി തട്ടിയെടുത്തത്.
ഇതോടിച്ചു പോകവെ ചിന്നക്കട റസ്റ്റ് ഹൗസിനു സമീപമുള്ള പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റ് ഇളകി ചാഞ്ഞു. റോഡില്‍ തിരക്കില്ലാത്ത സമയമായതിനാല്‍ അത്യാഹിതം ഒഴിവായി. മുന്‍ഭാഗം തകര്‍ന്ന ബസ് പിന്നീട് ഡിപ്പോയിലേക്കു മാറ്റി. ”സാര്‍, രണ്ടു മണിക്കൂറായി കാത്തുനില്ക്കുന്നു. ബസില്ലാത്തതിനാലാണ്. രാവിലെ കൊണ്ടിട്ടേക്കാം” എന്നാണ് കക്ഷി പോലീസിനോട് പറഞ്ഞത്.
ബസ്സിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ തുക അലോഷിയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള ബസുകള്‍ മെക്കാനിക്കല്‍ വിഭാഗത്തിന് എടുക്കുന്നതിന് താക്കോലുകള്‍ അതാത് ബസുകളില്‍ തന്നെ സൂക്ഷിക്കാറാണ് പതിവ്.
ട്രിപ്പ് പൂര്‍ത്തിയായാല്‍ ലോഗ് ബുക്കിനൊപ്പം ബസ്സിന്റെ താക്കോല്‍ ഓഫീസില്‍ ഏല്‍പ്പിക്കണമെന്നാണ് നിയമം. രാവിലെ ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവര്‍ ഓഫീസില്‍ നിന്നാണ് താക്കോല്‍ വാങ്ങേണ്ടത്. സൗകര്യം നോക്കി നിയമങ്ങള്‍ പാലിക്കാതിരുന്നതാണ് ഇവിടെ വിനയായത്.
സമാന സംഭവം മാവേലിക്കരയിലും
കൊല്ലം: അഞ്ചു മാസം മുന്‍പ് സമാനമായ സംഭവം മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലും അരങ്ങേറി. ബസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വേണാട് തട്ടിയെടുത്ത് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. ഇയാളും മദ്യലഹരിയിലായിരുന്നു. ചാത്തന്നൂര്‍ സ്വദേശി സച്ചുവാണ് (25) പിടിയിലായത്. ആ സംഭവവും പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ട് ജീവനക്കാര്‍ നോക്കിയപ്പോള്‍ ബസിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു. സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെത്തി യുവാവിനെ പിടികൂടുകയായിരുന്നു. ഇവിടെയും താക്കോല്‍ ബസ്സിനുള്ളിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: