ഇടുക്കി: തേയില തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാനും കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. ടീ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. പോള്റസുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന 12 എസ്റ്റേറ്റുകള്‍ തൊഴിലാളികളുടെ പി.എഫ് അടയ്ക്കാതിരിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതായി ടീ ബോര്‍ഡിന് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വാണിജ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് തേയില തോട്ടം മേഖലയെ രക്ഷിക്കാന്‍ കേന്ദ്ര സര്ക്കാന് മുന്നോട്ട് വന്നിരിക്കുന്നത്.
പീരുമേട് താലൂക്കിലുള്ള ഗ്ലണ്മേരി, തുങ്കുമല, മൗണ്ട്, കോഴിക്കാനം, നെല്ലികയി, പശുമല,പാമ്പനാര്‍, തെങ്കള്, ലാന്‍ട്രം എന്നീ എസ്റ്റേറ്റുകളില്‍ കേന്ദ്ര സംഘം അടുത്തയാഴ്ചയെത്തും. മാനേജ്മെന്റ് പ്രതിനിധികള്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, യൂണിയന് നേതാക്കള്‍ എന്നിവരുമായും ചര്‍ച്ച നടത്തും. 28 മുതല്‍ 30 വരെ തീയതികളില്‍ സംഘം പീരുമേട്ടിലെ എസ്റ്റേറ്റുകളിലെത്തുമെന്ന് എസ്റ്റേറ്റ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ദുരിത പൂര്‍ണമായ ലായങ്ങളെക്കുറിച്ചും സംഘം വിവരങ്ങള്‍ ശേഖരിക്കും. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതീക്ഷയോടെയാണ് തോട്ടം തൊഴിലാളികള്‍ കാണുന്നത്.
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാണിജ്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. പീരുമേട്ടിലെ ലായങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കിയ കുമ്മനം, അവിടെ തകര്‍ന്ന് കിടന്ന കംഫര്‍ട്ട് സ്റ്റേഷനുകള്‍ ബിജെപി പ്രവര്‍ത്തകരുടെ സഹകരണത്തോടെ നവീകരിച്ച് നല്കിയതും വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: