അഗളി: താവളം മുട്ടിക്കോളനിയില് വനവാസിയെ കൊന്ന കേസില്‍ പ്രതി പിടിയില്‍. ചേരമാന്‍കണ്ടി സ്വദേശി മരുതന് (50)നെ തലക്കടിച്ച് കൊന്ന് കുഴിച്ചിട്ടകേസില് മുട്ടികോളനി സ്വദേശി കൃഷ്ണസ്വാമി എന്ന മണി(33)യെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സംഭവം.
പണം കടം ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ മണി കോടാലിയുപയോഗിച്ച് മരുതന്റെ തലക്കടിച്ചു. മരണം ഉറപ്പാക്കിയ ശേഷം സ്വന്തം വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടു. കൊലപാതകശേഷം പ്രതി പൊള്ളാച്ചിയിലെ സഹോദരിയുടെ വീട്ടിലെത്തി.
മദ്യപാനത്തിനിടെ ഒരാളെ കൊന്ന് കുഴിച്ചിട്ടതായി പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ അഗളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സഹോദരനെ കാണ്മാനില്ലെന്ന്് മരുതന്റെ സഹോദരന് പരാതി നല്‍കിയിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്നലെ മൃതദേഹം പുറത്തെടുത്തു. അഗളി ഡിവൈഎസ്പി ടി.കെ.സുബ്രമണ്യന്‍, അഗളി സിഐ സലീഷ് എന്‍.ശങ്കര്‍, എസ്.ഐ സുബിന്, റെനി തോമസ്, വിരലടയാള വിദഗ്ദ്ധന് രാജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: