കൊച്ചി: സുപ്രീം കോടതി- ഹൈക്കോടതി വിധികള്‍ ലംഘിക്കുകയും വിശ്വാസ വഞ്ചന കാട്ടുകയും ചെയ്തതിന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി. രാഹുലിന് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും പരാതിയിലുണ്ട്.
ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചതിന് ഹൈക്കോടതി ഇടപെട്ട സംഭവത്തിലെ വൈക്കം സ്വദേശി അഖിലയുടെ അച്ഛന് കെ.എം. അശോകനാണ് പരാതിക്കാരന്. അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പൊതു മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതുള്‍പ്പെടെ പരാതിയിലുണ്ട്.
അഖില സ്വമേധയാ മറ്റൊരു മതവിശ്വാസം സ്വീകരിച്ചതല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അഖിലയെ കാണാന്‍ ശ്രമിച്ച ചിലരെ ഹൈക്കോടതിയും സുപ്രീം കോടതിയും വിലക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍, കോടതി നിഗമനം ചോദ്യം ചെയ്യാനും കുപ്രചാരണങ്ങള്‍ക്കു സഹായമാകാണുമാണ് രാഹുല്‍ ഈശ്വര്‍ ഈ വഞ്ചന ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
പ്രതി തന്റെ സങ്കടാവസ്ഥ ചൂഷണം ചെയ്ത് മുതലെടുത്ത് തന്നേയും കുടുബത്തേയും രക്ഷിക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുകയായിരുന്നുവെന്നും ശക്തമായ നടപടി വേണമെന്നുമാണ് ആവശ്യം.
തീവ്രവാദ സംഘടനകളില്‍നിന്ന് പണം പറ്റിയെന്ന് പരാതി
കൊച്ചി: രാഹുല്‍ ഈശ്വര്‍, അഖില കേസില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന് അശോകന് പരാതിയല്‍ പറയുന്നു. പരാതിയില്‍ നിന്ന്:
ഹൈക്കോടതിയുടെ ഉത്തരവ് വന്ന് രണ്ടാഴ്ചകഴിഞ്ഞ്, രാഹുല്‍ എന്നേയും അഖിലയേയും കാണണമെന്നും അവസരം തരണമെന്നും േഫാണില്‍ ആവശ്യപ്പെട്ടു. ശബരിമല തന്ത്രി കുടുംബമാണെന്നറിഞ്ഞതിനാല് കാണാന്‍ സമ്മതിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അഖിലയുമായി സംസാരിക്കാന്‍ അനുവദിച്ചു.
സംസാരിച്ച് പുറത്തുവന്ന്, അഖിലയെ മാറ്റിയെടുക്കാമെന്നുംവീണ്ടും വരാമെന്നുമറിയിച്ച് പോയി. ഒന്നരമാസം കഴിഞ്ഞ് വീണ്ടും വന്ന് ഒന്നര മണിക്കൂറോളം സംസാരിച്ചു. ആഗസ്ത് 17ന് മൂന്നാമതും വന്ന് അഖിലയുടെ മുറിയിലേക്ക് പോയി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അഖിലയും പ്രതിയും കട്ടിലില്‍ ഇരുന്ന് സ്വകാര്യമായി സംസാരിക്കുന്നത് കണ്ടു. ആ സമയം മറ്റാരും ആ മുറിയിലുണ്ടായിരുന്നില്ല.
എന്നെ കണ്ടയുടനെ എന്നെക്കൂടി ആ കട്ടിലില്‍ പിടിച്ചിരുത്തി പലതരത്തിലുള്ള ഫോട്ടോകളും സെല്ഫിയുമെടുത്തു. എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ പ്രതി പറഞ്ഞത് ഇത് എന്റെ കയ്യില്‍ സൂക്ഷിക്കാണെന്നാണെന്നായിരുന്നു. തുടര്‍ന്നുള്ള ഞങ്ങളുടെ സംഭാഷണങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തി. അപ്പോഴും ഞാന്‍ അതിനെ എതിര്‍ത്തു. അപ്പോഴും ഈ ഫോട്ടോകളോ വീഡിയോകളോ പുറത്തുവരില്ല എന്ന് എനിക്ക് ഉറപ്പുതന്നു.
പ്രതി എന്റെ സങ്കടാവസ്ഥയെ ചൂഷണം ചെയ്ത് മുതലെടുത്ത് എന്നേയും കുടുബത്തേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഞങ്ങളെ ചതിച്ചും വഞ്ചിച്ചും പ്രതിക്ക് നേട്ടവും എനിക്കും കുടുംബത്തിനും നഷ്ടങ്ങള്‍ സംഭവിപ്പിച്ചു. അഖില ഇപ്പോഴും ഇസ്ലാമിക വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം.
ഇത് നേടിയെടുക്കാന്‍ തീവ്രവാദ സംഘടനകളുടെ ഉപകരണമായി രാഹുല്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ അവരുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിയെ (രാഹുല്‍ ഈശ്വറിനെ) ഈ തീവ്രവാദസംഘടനകള്‍ സ്വാധീനിക്കുകയും പ്രതി എന്റെ വീട്ടിലെത്തി ഇങ്ങനെ പ്രവര്‍ത്തിക്കുകയുമായിരുന്നു.
ബെംഗളൂരുവിലുള്ള തീവ്രവാദഗ്രൂപ്പുകളും, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ള വിവരം പ്രതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്. ഈ പ്രവര്‍ത്തി ചെയ്യുന്നതിലേക്കായി പ്രതി തീവ്രവാദ സംഘടനകളില്‍ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും ഞാന്‍ സംശയിക്കുന്നു, പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: