ഇരിട്ടി: കലുങ്കിന്റെ കൈവരി തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായി. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാനപാതയില്‍ ഇരിട്ടി പാലത്തിന് സമീപം തന്തോട് ചാവറക്ക് സമീപമുള്ള കലുങ്കിന്റെ കൈവരിയാണ് മാസങ്ങളായി തകര്‍ന്നുകിടക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ ബസ്സുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും ഇടതടവില്ലാതെ ഇതുവഴി കടന്നുപോകുന്നത്. ഇരിട്ടി പാലത്തില്‍ ഭാരനിയന്ത്രണം വന്നതോടെ മലയോര മേഖലയിലെ കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കയറ്റിയ നിരവധി ടിപ്പറുകള്‍, കര്‍ണ്ണാടകത്തില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ അടക്കമുള്ള വാഹനങ്ങളും ഇടതടവില്ലാതെ ഇതിലൂടെ കടന്നുപോകുന്നു. കൂടാതെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, തന്തോട് പള്ളിയിലേക്ക് പോകുന്നവര്‍ കൂടാതെ നിരവധി രോഗികള്‍ എത്തുന്ന ആശുപത്രിയും വര്‍ക്ക് ഷോപ്പുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴികടന്നുപോകുന്നത്. പഴശ്ശി പദ്ധതിയില്‍ ഷട്ടറിട്ട് ജലം ഉയര്‍ത്തുന്നതോടെ ഇരുവശവും വെള്ളം നിറഞ്ഞു നില്ക്കുന്ന പ്രദേശം കൂടിയാണിത്. നിരന്തരം ഇരിട്ടി പാലത്തിലുണ്ടാകുന്ന വാഹനത്തിരക്ക് മൂലം പലപ്പോഴും നീണ്ടുപോകുന്ന വാഹനനിരയും ഇവിടെ അപകടം വിളിച്ചുവരുത്താന്‍ പര്യാപ്തമാണ്. അതുകൊണ്ടുതന്നെ വന്‍ ദുരന്തത്തെ നിത്യവും മുഖാമുഖം കാണുന്ന ഒരു പ്രദേശം കൂടിയായി ഇത് മാറിയിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് പ്രദേശത്തെ ജനങ്ങളും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: