ഇസ്ലാമാബാദ്: കാമ്ര വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. ഒന്‍പത് ഭീകരരും പാക്കിസ്ഥാനികളാണെന്നും ഇവരുടെ പ്രവര്‍ത്തനത്തിന്റെയും ബന്ധങ്ങളുടെയും പൂര്‍ണവിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
പാക് വ്യോമസേനയും പഞ്ചാബ് പോലീസും ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സിയുമാണ് അന്വേഷണം നടത്തുന്നതെന്നും റഹ്മാന് മാലിക് കൂട്ടിച്ചേര്‍ത്തു. ശത്രുക്കള്‍ പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്നും എന്നാല്‍ ജനങ്ങളുടെ പിന്തുണയോടെ ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ ഒന്നിച്ച് നടത്തിയ ചെറുത്തുനില്പില് ഈ ശ്രമം പരാജയപ്പെടുത്തിയെന്നും റഹ്മാന് മാലിക് പറഞ്ഞു.
ഒന്‍പത് ഭീകരരും ഒരു സൈനികനുമായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ തെഹ്രിക് ഇ താലിബാന് പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: