ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ഇഴയുന്നു. ദുരിതംപേറി യാത്രക്കാര്‍.
തീരദേശ മേഖലയെ കിഴക്കന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പുനര്‍നിര്‍മാണം സംബന്ധിച്ച നടപടികള്‍ അനന്തമായി നീളുകയാണ്. തകര്‍ന്നുതരിപ്പണമായ റോഡ് ദേശീയപാത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് 12.8 കോടി രൂപ അനുവദിച്ചിരുന്നു.
മാസങ്ങള്‍ പിന്നിട്ടെങ്കിലും നടപടികള്‍ ആരംഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പുനര്‍നിര്‍മാണ ചുമതലയെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പും റോഡിനെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ്. റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ തയാറായിട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പുതിയതായി രൂപീകരിച്ച ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പൂര്‍ത്തിയാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. റോഡിന്റെ പ്രീ ക്വാളിഫിക്കേഷന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
റോഡ് പുനര്‍നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി കുഴി അടയ്ക്കാനെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയാണ്. ചേര്‍ത്തല മുതല്‍ തണ്ണീര്‍മുക്കം വരെ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
കുഴികളില്‍ വെള്ളവും കെട്ടിനില്‍ക്കുന്നത് യാത്ര കൂടുതല്‍ ദുസഹമാക്കുകയാണ്. ഗവ. ഗേള്‍സ് സ്കൂളിന് കിഴക്ക്, മുല്ലപ്പള്ളി കലുങ്കിന് സമീപം, കാളികുളം കവല, ലിസ്യുനഗര്‍, വെള്ളിയാകുളം കവല, കോക്കമംഗലം, കുണ്ടുവളവ് എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നു പോകുന്ന റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും വാഹനങ്ങള്‍ തകരാറിലാകുന്നതും പതിവായിട്ടുണ്ട്.
യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ മേഖല ഓള് പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് വേളോര്‍വട്ടം ശശികുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: