ചരിത്രപരം എന്ന് തീര്‍ത്തും വിശേഷിപ്പിക്കാവുന്ന വിധിയാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ തോരാക്കണ്ണീര് തുടയ്ക്കാന്‍ ഉതകുന്ന വിധിയാണിതെന്നതില്‍ അവര്‍ക്ക് ഒട്ടും സംശയമുണ്ടാകാന്‍ ഇടയില്ല.
കാലാകാലങ്ങളായി തങ്ങളെ ഇരുട്ടറയിലേക്ക് തള്ളിവിടുന്ന സമീപനമായിരുന്നു ബന്ധപ്പെട്ടവര്‍ സ്വീകരിച്ചതെന്ന നിശ്ശബ്ദ നിലവിളിയായിരുന്നു അവരുടേത്. പരിഷ്കരണങ്ങളും മുന്നേറ്റങ്ങളും വേണമെന്ന് ശക്തിയുക്തം വാദിക്കുമ്പോഴും മുത്തലാഖ് എന്ന പ്രാകൃത നടപടിയെ പൊന്നുപോലെ കാത്തുസൂക്ഷിച്ചു പോന്നിരുന്നു തല്പരകക്ഷികള്.
അതിന് മതത്തിന്റെയും അനുശാസനങ്ങളുടെയും കൈത്താങ്ങും നല്കി. മനുഷ്യത്വത്തിനെതിരാണ് ഇതെന്ന് ചൂണ്ടിക്കാട്ടുമ്പോഴൊക്കെ മതത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമമായി വ്യാഖ്യാനിച്ച് വിശ്വാസികളെ രംഗത്തിറക്കുകയായിരുന്നു. അതിന്റെ പിന്നില്‍ വോട്ടിന്റെ പാരവാരമുള്ളതുകൊണ്ട് ഒരുവിധപ്പെട്ട രാഷ്ട്രീയ കക്ഷികളൊക്കെ ഒരക്ഷരം പ്രതികരിച്ചില്ല.
മുത്തലാഖിനെതിരെ കര്‍ശനമായ നിലപാടാണ് കഴിഞ്ഞ ദിവസത്തെ സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാവിരുദ്ധമാണെന്നാണ് വിധി. ഇക്കാര്യത്തില്‍ മാറ്റം വേണമെങ്കില്‍ പാര്‍ലമെന്റില്‍ പുതിയ നിയമംകൊണ്ടു വരണം. അത് ആറ് മാസത്തിനകം വേണം.
അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം പാടില്ലെന്നും വിധിയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. നിയമനിര്‍മ്മാണത്തില്‍ എല്ലാവരും സഹകരിക്കണമെന്ന നിര്‍ദ്ദേശവും കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. ചരിത്രപരമായ വിധിയായി ഇതിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ദശലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളുടെ കണ്ണീരു വീണ് നനഞ്ഞ വഴിയിലൂടെയാണ് ഈ വിധി നടന്നെത്തിയതെന്ന കാര്യം ഓര്‍മ്മിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ വിധിയെന്ന് അഭിപ്രായപ്പെട്ടതിന്റെ പിന്നിലും സഹാനുഭൂതി തുള്ളിത്തുളുമ്പുന്നുണ്ട്. തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ ഇക്കാര്യത്തില്‍ തന്റെ സുചിന്തിതമായ അഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അതിനെതിരെ അന്ന് കടുത്ത വിമര്‍ശനമാണ് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളില്‍ നിന്നുണ്ടായത്.
ബിജെപിയുടെ അജണ്ടാധിഷ്ഠിത രാഷ്ട്രീയമാണിതിന്റെ പിന്നിലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സമൂഹത്തെ മുത്തലാഖിനെതിരെയുള്ള പ്രതിരോധ മതിലാക്കി മാറ്റാന്‍ അവര്‍ ഉത്സാഹിച്ചു. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഇക്കാര്യത്തിന്റെ ന്യായാന്യായതകള്‍ പരിശോധിച്ചത്.
ഇതില്‍ രണ്ടുപേര്‍ മുത്തലാഖിനെ അനുകൂലിച്ചപ്പോള്‍ മൂന്നുപേര്‍ ഇത് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഇത് മതാചാരത്തിന്റെ അവിഭാജ്യഘടകമല്ലെന്ന സുചിന്തിത നിലപാടായിരുന്നു ജസ്റ്റിസ് കുര്യന് ജോസഫിന്റേത്. അതേസമയം ചീഫ് ജസ്റ്റിസിന്റേത് ഇതിന് വിരുദ്ധമായ അഭിപ്രായമായിരുന്നു.
അഞ്ച് വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ സൈറാബാനു, 2016ല്‍ കത്തുവഴി മൊഴിചൊല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്, മുദ്രപ്പത്രത്തിലൂടെ മൊഴിചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാന്, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണ് മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്.
മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് കുര്യന് ജോസഫ്, രോഹിങ്ടന്‍ നരിമാന്, യു.യു. ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
സിഖ്, ക്രിസ്ത്യന്‍, പാഴ്സി, ഹിന്ദു, മുസ്ലിം സമുദായങ്ങളില്‍നിന്ന് ഓരോരുത്തര് വീതമായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും മൂന്നു ദിവസം വീതമാണ് വാദത്തിന് അനുവദിച്ചിരുന്നത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡും ജമാഅത്തെ ഇസ്ലാമിയും മുത്തലാഖിന് അനുകൂലമായി കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാളിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ ഇതിനെതിരെയും ഹര്‍ജി നല്കി. കേന്ദ്ര സര്‍ക്കാറും കക്ഷിചേര്‍ന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്മാന് ഖുര്‍ഷിദിനെ സുപ്രീംകോടതി ഈ വിഷയത്തില്‍ അമിക്കസ്ക്യൂറിയായും നിയമിച്ചിരുന്നു.
ഖുര്‍ആനില്‍ ഇല്ലാത്ത ഒരു കാര്യം ഉയര്‍ത്തിക്കാട്ടിയാണ് ചിലര്‍ മുത്തലാഖിനെ താലോലിക്കുന്നതെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ഖുര്‍ആനില്‍ ഇല്ലെന്നും, ഈ വിഷയത്തില്‍ ഇസ്ലാമിക പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുര്‍ആന്‍ വായിക്കണമെന്നുമാണ് അവര്‍ പറഞ്ഞത്.
വാസ്തവത്തില്‍ പരമോന്നത നീതിപീഠവും അതു മനസ്സില്‍വച്ചുതന്നെയാണ് വിധി പുറപ്പെടുവിച്ചത്. പഴയ ആചാരങ്ങളും അനുശാസനങ്ങളും അന്നത്തെ കാലഘട്ടത്തിനനുസരിച്ച് പരുവപ്പെടുത്തിയതാണ്. മറ്റെല്ലാരംഗത്തും പുരോഗമനത്തിന്റെ പുലര്‍വെട്ടം എത്തുമ്പോള്‍ സ്വാര്‍ത്ഥതയുടെ പുകപടലത്തിലേക്ക് ഒരുവിഭാഗത്തെ തള്ളിനീക്കിനിര്‍ത്തുകയെന്ന രീതി പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ല.
ഭരണഘടനയുടെ കണ്ണില്‍ സകലരും തുല്യരാവുന്നതിന് തികച്ചും എതിരായിരിക്കും അത്. അതുകൊണ്ടുതന്നെ പ്രാകൃതസമീപനത്തെ ചവറ്റുകൊട്ടയില്‍ തള്ളുകതന്നെ വേണം. അതില്‍ മതത്തിന്റെ പരിശുദ്ധി തളിക്കരുത്.
സുപ്രീംകോടതി വിധിയുടെ അന്തസ്സത്ത അതിലേക്കാണ് വില്‍ചൂണ്ടുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഉള്ളറകളില്‍ ആത്മവിശ്വാസത്തോടെ നില്ക്കാന് മുസ്ലിം സ്ത്രീകള്‍ക്ക് അതുവഴി കഴിയും. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതും അതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: