കട്ടപ്പന: അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിന്‍ മേഖലയില്‍ കഴിയുന്നവരുടെ കണക്കെടുക്കാനായുള്ള റവന്യൂ വകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ക്ക് ആശങ്ക. ഇതേത്തുടര്‍ന്ന് സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബദല്‍ വിവരശേഖരണത്തില്‍ പ്രദേശത്ത് 2467 കുടുംബങ്ങളിലായി 5343 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി.
2859 ഏക്കര്‍ സ്ഥലത്താണ് ഇത്രയും ജനങ്ങള്‍ കഴിയുന്നതെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികം ആളുകളും ഒരു ചെയിനിന്റെ പരിധിയിലാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനാലാണ് കര്‍ഷകര്‍ ഒരു ചെയിനിന്റെ പരിധിയില്‍ കൂടുതലായി താമസമാക്കിയതെന്നാണ് വ്യക്തമായത്. ഈ മേഖലയിലെ മിക്കവര്‍ക്കും 20 സെന്റില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്.
ഒരു ചെയിന്‍ ഒഴിവാക്കി പട്ടയം നല്കാന് തീരുമാനമുണ്ടായാല്‍ ഇവരെല്ലാം ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ്. പൊലീസ് സ്റ്റേഷന്, വില്ലേജ് ഓഫിസ് എന്നിവ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. കൂടാതെ അനവധി വിദ്യാഭ്യാസസ
-വ്യാപാര സ്ഥാപനങ്ങളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഒരുചെയിന് ഒഴിവാക്കി പട്ടയം നല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സമര സമിതിയുടെ നിലപാട്. ഒരു ചെയിന്‍, മൂന്ന് ചെയിന്‍ പരിധിയില്‍ താമസിക്കുന്നവരുടെ വിവര ശേഖരണമാണ് റവന്യൂ വകുപ്പ് നടത്തുന്നത്. ഇത് പട്ടയ നടപടികളെ അട്ടിമറിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാലത്തിലാണ് സമര സമിതി ബദല്‍ കണക്കെടുപ്പ് നടത്തിയത്. പത്തുചെയിന്‍ മേഖലയില്‍ ഒരുവിധ ഉടമസ്ഥാവകാശവും ഇല്ലെന്നിരിക്കെയാണ് കെഎസ്ഇബി മൂന്നു ചെയിനില്‍ അവകാശവാദം ഉന്നയിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 1980ല്‍ ഒരടിപോലും ഒഴിവാക്കാതെ പത്തുചെയിന്‍ മേഖലയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു.
ഉപ്പുതറ ടൗണ്‍, അയ്യപ്പന്‍കോവില്‍ കൊച്ചമ്പലം മുതല്‍ കെട്ടുചിറ വരെയുള്ള ഭാഗത്തുമാണ് അന്ന് പട്ടയം നല്‍കിയത്. അതേ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് പിന്നീട് പട്ടയം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: