തൊടുപുഴ: നായയുടെ കടിയേറ്റവരെ ആരോഗ്യവകുപ്പിന്റെ ഇല്ലായ്മ ചുറ്റിച്ചു. നായയുടെ കടിയേറ്റ കരിമണ്ണൂര്‍ സ്വദേശികളാണ് കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കുത്തിവയ്പ്പിനുള്ള മരുന്നില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തലയൂരി. പിന്നീട് കടിയേറ്റവര്‍ നേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു.
‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്ത പട’ എന്ന ചൊല്ലുമാതിരിയാണ് അവിടുത്തെ അവസ്ഥ. കുത്തിവയ്ക്കാന്‍ മരുന്നുണ്ട്, പക്ഷേ സൂചിയില്ലെന്നാണ് അറിയിച്ചത്. സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറുകളിലും സൂചി ലഭിക്കാതെ വന്നതോടെ കോട്ടയം ടൗണിലെത്തി കടിയേറ്റവര്‍ തന്നെ സൂചി വാങ്ങിയാണ് കുത്തിവയ്പ്പെടുത്തത്. കരിമണ്ണൂര്‍ പന്നൂര് റോഡില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് നായ ഉടമസ്ഥന് ഉള്‍പ്പെടെ നിരവധിയാളുകളെ ഓടിച്ചിട്ട് കടിച്ചത്. മനുഷ്യന് പുറമെ മൃഗങ്ങള്‍ക്കും കടിയേറ്റു.
എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും എത്തിയവര്‍ ഒന്നും ശരിയായില്ലെന്ന് നേരറിവോടെയാണ് വീടുകളിലേക്ക് മടങ്ങിയത്. ജില്ലയിലെ ആതുരാലയങ്ങളുടെ സ്ഥിതി ദയനീയമാണെങ്കിലും എല്ലാ ഭംഗിയായി നടക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഡിഎംഒ തലസ്ഥാനത്തേയ്ക്ക് അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: