വടകര: നിരോധിച്ച പാന്‍മസാലകളുടെ വന്‍ശേഖരം പിടികൂടി. വടകര എക്സൈസും ആര്‍പിഎഫും സംയുക്തമായി ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയി ഉല്പന്നങ്ങള് പിടികൂടിയത്. 23.5 കിലോ ഗ്രാം ഉല്പന്നങ്ങളാണ് പിടികൂടിയത്. ഇന്നലെ രാവിലെ 9.30ന് വടകരയില്‍ നേത്രാവതി എക്സ്പ്രസ്സില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ചാക്കില്‍ കെട്ടിയ നിലയില്‍ ബാത്ത്റൂമിന് സമീപം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കയറിയതറിഞ്ഞ് ഉടമ മുങ്ങി. കഴിഞ്ഞ 4 മാസത്തിനിടെ 500 കിലോയോളം നിരോധിത പുകയില ഉല്പനങ്ങള് പിടിച്ചെടുത്തതായി പരിശോധനകള്‍ക്ക് നേതൃത്വം നല്കുന്ന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന് പറഞ്ഞു.
അതേസമയം ഓണക്കാലമായതോടെ എക്സൈസ് സ്ട്രൈക്ക് ഫോഴ്സ് ആരംഭിച്ചു. ബോര്‍ഡിംഗ് പെട്രോളിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം എന്നിവ കഴിഞ്ഞ 10 മുതല്‍ അടുത്ത മാസം 10 വരെ സജ്ജരായിരിക്കും. വ്യാജവാറ്റ് തടയുന്നതിനുള്ള നടപടിക്കായി പൊലീസ്, റവന്യു വിഭാഗം, ഫോറസ്റ്റ് എന്നിവരുമായി സഹകരിച്ച് പരിശോധന നടത്തും. നിലവില്‍ പല സ്ഥലങ്ങളിലും വ്യാപക പരിശോധനയാണ് നടത്തുന്നത്. സംശയാസ്പദമായി വല്ലതും തോന്നിയാല്‍ നാട്ടുകാര്‍ക്ക് എക്സൈസിനെ ബന്ധപ്പെടാനുള്ള എല്ലാസംവിധാനങ്ങളും ഒരുക്കിയതായും അധികൃതര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്ന് കയറ്റമാണ് തോതില്‍ നിരോധിത പുകയില ഉല്പനങ്ങള് കേരളത്തിലേക്ക് കടക്കാന്‍ കാരണമായിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ 5 രൂപയ്ക്ക് ലഭിക്കുന്ന ഇവ കേരളത്തിലെത്തിയാല്‍ 50 രൂപയ്ക്ക് മുകളിലാണ് വില ഈടാക്കുന്നത്. ഇത് കേരളത്തിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ സ്കൂളും-എക്സൈസും സംയുക്തമായ ബോധവത്കരണം നടത്തി വരികയാണ്. ഇതിനായി സ്കൂളുകളില്‍ പ്രത്യേകം ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ അതാത് സര്‍ക്കിള്‍ പരിധിയിലെ ഓഫീസര്‍മാര്‍ പരിശോധിച്ച് നടപടി എടുത്തുവരികയാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഇന്നലെ നടത്തിയ പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ മോഹന്‍ദാസ്, കെ വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉനൈസ്, ഷൈജു, ബബിത, ആര്‍പിഎഫ് എഎസ്ഐ വിനോദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: