കണ്ണൂര്‍: കൈത്തറി വസ്ത്രങ്ങളോട് കണ്ണൂരിന് എന്നും പ്രിയം കൂടുതലാണ്. ഓണാഘോഷവേളയിലെ സ്ഥാപനങ്ങളുടെ ഓഫര്‍ പെരുമഴയ്ക്കിടയിലും കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന കൈത്തറി വസ്ത്രസ്റ്റാളുകളിലെ തിരക്ക് ഓരോ ദിവസവും കൂടുന്നത് അതിന് തെളിവാണ്. ഒരാഴ്ച കൊണ്ട് 1 കോടി 46 ലക്ഷത്തിന്റെ വില്‍പ്പന മേളയില്‍ നടന്നു കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാന്റ് പ്രിന്റോട് കൂടിയ കോട്ടണ്‍ ഷര്‍ട്ടുകളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. കൂടാതെ വിവിധ മോഡലുകളിലും വലുപ്പത്തിലുമുള്ള ബാഗുകളും അധികമായി വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. പരമ്പരാഗതമായി വില്പനയ്ക്കെത്തിക്കുന്ന സെറ്റ് സാരി,മുണ്ട് എന്നിവയേക്കാള്‍ വിവിധ നിറങ്ങളില്‍ വ്യത്യസ്തങ്ങളായ ഡിസൈനുകളോടെ എത്തുന്ന സാരികള്‍ക്കാണ് ഇപ്പോള്‍ പ്രിയം കൂടുതലെന്ന് കച്ചവടക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മൂല്യം നന്നായി അറിയുന്നത് കൊണ്ട് തന്നെ വര്‍ഷങ്ങളായി സ്ഥിരമായി ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവരും നിരവധി. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ , ചുരിദാറുകള്‍, കുഞ്ഞുടുപ്പുകള്‍ എന്നിവയ്ക്കൊപ്പം ബെഡ്ഷീറ്റുകള്‍, ഷര്‍ട്ട് തുണിത്തരങ്ങള്‍ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. ഉപഭോക്താക്കളുടെ മനസ് നന്നായി അറിയാവുന്ന കൈത്തറി സംഘങ്ങള്‍ വിപണിസാധ്യത മനസിലാക്കി ബ്രാന്‍ഡഡ് ഉത്പന്നങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 1 മുതല്‍ 4 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം സമയബന്ധിതമായി എത്തിക്കാന്‍ കഴിഞ്ഞെന്ന അഭിമാന നേട്ടവുമായാണ് ഇത്തവണ കൈത്തറി സംഘങ്ങള്‍ മേളയ്ക്കെത്തിയത്. കഴിഞ്ഞ വിഷുക്കാലത്ത് 3.6 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നിട്ടുളളതെങ്കില് ഇത്തവണ പ്രതീക്ഷിക്കുന്നത് 8 കോടി രൂപയുടെ വില്‍പ്പനയാണ്.
82 സ്റ്റാളുകളിലായി ജില്ലയിലെ 33 സംഘങ്ങളും മറ്റ് ജില്ലകളില്‍ നിന്നുള്ള 20 സംഘങ്ങളും ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവയുമാണ് മേളയിലുള്ളത്. ഉത്രാടം നാളു വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ വരും ദിവസങ്ങളില്‍ തിരക്കേറുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: