ഇരിട്ടി: ഇരിട്ടി പുഴയില്‍ പുതിയ പാലം നിര്‍മ്മാണത്തിനിടെ പൈലിംഗ് പ്രവര്‍ത്തികള്‍ ഒഴുകിപ്പോയ സ്ഥലം പാലം നിര്‍മ്മാണ വിദഗ്ധന്റെ നേതൃത്വത്തില്‍ ലോകബാങ്കിന്റെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. പാലം നിര്‍മ്മാണ വിദഗ്ധന്‍ കാര്‍ത്തിക് ടായുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം പൈലിങ് ഒഴുകിപ്പോയ ഭാഗങ്ങള്‍ പരിശോധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്കി.
ഒരുമാസം മുന്‍പ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കിലാണ് പുഴയില്‍ പുതിയപാലം നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തി വന്നിരുന്ന പൈലിംഗ് പ്രവര്‍ത്തികളും സാമഗ്രികളും ഒഴുകിപ്പോയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ സുരക്ഷാ സംബന്ധിച്ച ആശങ്കകളും പല കോണില്‍ നിന്നും ഉയര്‍ന്നുവന്നു. കഴിഞ്ഞ ആഴ്ച പൊതുമരാമത്തു സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കുകയും വിദഗ്ധ സംഘമെത്തി പരിശോധിച്ച ശേഷം മാത്രം വീണ്ടും പണി തുടര്‍ന്നാല്‍ മതി എന്ന നിര്‍ദ്ദേശം കരാര്‍ കമ്പനി അധികൃതര്‍ക്ക് നല്കുകയുമമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാലം നിര്‍മ്മാണ വിദഗ്ധന്‍ ഇപ്പോള്‍ സ്ഥലം സന്ദര്‍ശിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.
പുഴയിലെ നീരൊഴുക്കിന്റെ ശക്തി വിലയിരുത്തി പാലത്തിന്റെ തൂണുകളുടെ പൈലിംഗിന് പുതിയ ഡിസൈന്‍ തയ്യാറാക്കും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎസ്ടിപി യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉന്നതതല യോഗത്തില്‍ പൈലിംഗിനുള്ള ഡിസൈന്‍ അംഗീകരിച്ച് നിര്‍മാണ കമ്പിനിക്ക് കൈമാറും. ഇതൊടൊപ്പം പുതിയ പാലത്തിന്റെ ഡിസൈനും അംഗീകരിക്കും.
പുഴയില്‍ പ്രകൃതിദത്തമായി രൂപംകൊണ്ട പാറ കാണുന്നതുവരെ പൈലിംഗ്് നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി നിലവിലുള്ള രീതി പൂര്‍ണ്ണമായും മാറ്റും. പുഴയിലെ നീരൊഴുക്കില്‍ വന്നുപെട്ട പാറകളില്പ്പെട്ടതുകൊണ്ടാണ് പൈലിംഗ്് ഒഴുകിപോയതെന്നാണ് സംശയിക്കുന്നത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ പൈലിംഗ്് രീതിയുടെ ശക്തി വര്‍ധിപ്പിക്കാനും ഇപ്പോള്‍ ഉപയോഗിക്കുന്ന മോട്ടോറിന്റെ ശക്തി പത്ത് എച്ച്പിയില്‍ നിന്നും 40എച്ച്പിയായി ഉയര്‍ത്താനും നിര്‍ദ്ദേശിച്ചു. പൈലിംഗ് ഐഐടിയിലെ ഉ്ന്നത തല സംഘം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും.
അതേസമയം തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡുകളുടെ നിര്‍മ്മാണ പുരോഗതിയില്‍ ലോകബാങ്ക് സംഘം സംതൃപ്തി രേഖപ്പെടുത്തി. കൂട്ടുപുഴ പാലത്തിന്റെ ഉള്‍പ്പെടെ ഡിസൈന്‍ ഉടന്‍ അംഗീകരിച്ച് നല്‍കും. കാര്‍ത്തിക്ക് ടാക്ക് പുറമെ ലോകബാങ്കില്‍ നിന്നുള്ള സതീഷ് ചന്ദ്രയും സംഘത്തില്‍ ഉണ്ടായിരുന്നു.സൂപ്രണ്ടിംങ്ങ് എഞ്ചിനീയര്‍ ബെല്‍ദേവ്, കണ്‍സള്‍ട്ടന്‍സി റസിഡന്റ് എഞ്ചിനീയര്‍ ടി.വി.ശശികുമാര്‍, ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയര്‍ പി.വി.ശശിധരന്, കെഎസ്ടിപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ബി.ലജീഷ് കുമാര്‍, എക്സിക്യൂട്ടീ എഞ്ചിനീയര്‍മാരായ കെ.വി.സതീഷ്കുമാര്‍, കെ.ദിലീപ് എന്നിവരും ഇ.കെ.കെ കരാര്‍ കമ്പനിയുടെ ഉന്നത ഉദ്യേഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: