തിരുവനന്തപുരം: കേരളത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷൻ അംഗമായി സ്വന്തക്കാരനെ തിരുകി കയറ്റിയ മന്ത്രി ഇപ്പോൾ തന്നെ പ്രതിക്കൂട്ടിലാണ്. മാത്രവുമല്ല മന്ത്രിയുടെ പിടിപ്പു കേടു മൂലം സുപ്രീംകോടതിയിൽ അരലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഇത്തരത്തിൽ മുഖം നഷ്ടമായ മന്ത്രിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി.
ആരോഗ്യവിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണ്. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മന്ത്രിക്ക് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ്കാരിയെന്ന വിശേഷണത്തിന് പോലും അർഹതയില്ലാത്ത മുതലാളിത്ത വാദിയായി മന്ത്രി കെ കെ ശൈലജ മാറി. കണ്ണൂർലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ഷൈലജയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കുമ്മനം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: