തൊടുപുഴ: മൂന്നാറിലെ തന്ത്രപ്രധാന മേഖലകളില്‍ റിസോര്‍ട്ട് നിര്‍മ്മാണം പുനരാരംഭിക്കാന്‍ നിയമഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കെഎഫ്സി ചെയര്മാന് രാജമാണിക്യം നല്കിയ കത്ത് നിയമവിരുദ്ധം. കെഎഫ്സിയില് നിന്നും വായ്പയെടുത്ത് നിര്‍മ്മിക്കുന്ന റിസോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കാനാണ് രാജമാണിക്യം റവന്യൂവകുപ്പ് അധികൃതര്‍ക്കും ഇടുക്കി ജില്ലാകളക്ടര്‍ക്കും കത്ത് നല്‍കിയത്.
എന്നാല്‍ പള്ളിവാസലിലെ പരിസ്ഥിതി ദുര്‍ബ്ബലമേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മാടപ്പറമ്പില്‍ റിസോര്‍ട്ടിന് വേണ്ടി മാത്രമാണ് ഇത്തരമൊരു കത്ത് നല്‍കിയിരിക്കുന്നതെന്ന് ജന്മഭൂമിയുടെ അന്വേഷണത്തില്‍ വ്യക്തമായി. മാടപ്പറമ്പില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ കെഎഫ്സിയുടെ തൊടുപുഴ ബ്രാഞ്ചില്‍നിന്ന് എട്ട് കോടി രൂപയാണ് വായ്പയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ ഏഴ് കോടി രൂപ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിച്ചെന്നാണ് തൊടുപുഴ ബ്രാഞ്ച് അധികൃതര്‍ പറയുന്നത്. തൊടുപുഴയിലും മറ്റിടങ്ങളിലുമുള്ള മാടപ്പറമ്പില്‍ ഗ്രൂപ്പിന്റെ വസ്തു ഈട് വാങ്ങിയാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മൂന്നാറിലെ റിസോര്‍ട്ട് തുറന്നാലും ഇല്ലെങ്കിലും നല്കിയ പണം തിരികെപ്പിടിക്കാന്‍ കെഎഫ്സിക്ക് റിസോര്‍ട്ട് ഉടമകളായ മാടപ്പറമ്പ് ഗ്രൂപ്പുകാര്‍ നല്കിയ ഈട് ഉപകാരപ്പെടും. വായ്പ തുക തിരികെ അടയ്ക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.
എന്നിട്ടും റിസോര്‍ട്ടുകളെ സഹായിക്കാന്‍ രാജമാണിക്യം കെഎഫ്സിയുടെ ലേബലില്‍ കത്ത് നല്കി പ്രശ്നത്തെ വഴി തിരിച്ച് വിടുകയായിരുന്നു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി കെട്ടിടം പണിയരുതെന്ന ഹൈക്കോടതി വിധി മറികടന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. റിസോര്‍ട്ടിന് ജില്ലാ ഭരണകൂടം എന്‍ഒസിയും നല്‍കിയിട്ടില്ല. നിയമവിരുദ്ധമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് വേണ്ടി കോടികള്‍ വായ്പ നല്‍കിയതിലൂടെ കെഎഫ്സി പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: