മുഖ്യമന്ത്രി പിണറായി വിജയനേയും കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാത്ത മറ്റു പ്രതികളേയും വിചാരണയില്‍നിന്നൊഴിവാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി ശരിവച്ചിരിക്കുന്നു. മരണമടഞ്ഞവരൊഴികെയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രതികള്‍ക്കെതിരെ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഭാഗികമായി മാത്രം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.
ലാവ്ലിന് കേസില്‍ അന്വേഷണം നടത്തിയ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത പ്രതികള്‍ക്കെതിരെ നടത്തിയിട്ടുള്ള കുറ്റാരോപണവും, ശേഖരിച്ചിരിക്കുന്ന തെളിവുകളും അവരെ വിചാരണക്ക് വിധേയരാക്കാന്‍ പര്യാപ്തമല്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐക്ക് സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയും. അതിനാല്‍ ഇന്നത്തെ ഹൈക്കോടതി വിധി ഇക്കാര്യത്തില്‍ അവസാനവാക്കാണ് എന്ന് കരുതാന്‍ കഴിയില്ല. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകളുടെ നിയമപരമായ വ്യാഖ്യാനം തര്‍ക്കവിഷയമായ ഈ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നാല്‍ ഫയലിലെടുക്കാനും വിശദമായി വാദം കേട്ട് വിധികല്പ്പിക്കാനുമുള്ള സാധ്യത ഏറെയാണ്.
ഹൈക്കോടതി വിധിയനുസരിച്ച് കേസിലെ രണ്ടു മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കെതിരെ വിചാരണ നടത്തേണ്ടതാണ്. സിബിഐ കോടതിയില്‍ അങ്ങനെ നടക്കുന്ന വിചാരണയില്‍, ഒഴിവാക്കപ്പെട്ട പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ ഉയര്‍ന്നുവന്നാല്‍ ക്രിമിനല്‍ നടപടി നിയമത്തിന്റെ 319-ാം വകുപ്പുപയോഗിച്ച് അവരെ വീണ്ടും പ്രതികളാക്കാനും കഴിയും. സിബിഐ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഒഴിവാക്കപ്പെട്ട പ്രതികള്‍ക്കെതിരായി കാണിച്ചിരിക്കുന്ന തെളിവുകള്‍ വിചാരണവേളയില്‍ നിയമാനുസൃതം കോടതി മുന്‍പാകെ ഉയര്‍ത്തിക്കാട്ടിയാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വീണ്ടും പ്രതികളാകുന്നത് അസംഭാവ്യമല്ല.
കുറ്റം ചുമത്താതെയുള്ള ഒഴിവാക്കല്‍ വിചാരണക്കുശേഷം കുറ്റവിമുക്തരാക്കുന്നതുപോലെ പുനര്‍വിചാരണക്ക് തടസമാകുന്ന ഒന്നല്ല. അതുകൊണ്ട് ഹൈക്കോടതിവിധിയിലൂടെ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും ലഭിച്ചിരിക്കുന്നത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്, നിയമക്കുരുക്കില്നിന്നുള്ള ശാശ്വത മോചനമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: