മുഹമ്മ: നാഗര്‍കോവില്‍ ജയില്‍ നിന്നും പുറത്തിറങ്ങി ഓണത്തെ ലക്ഷ്യം വച്ച് കേരളത്തില്‍ മോഷണം നടത്താന്‍ എത്തിയ സംഘത്തിലെ പ്രധാനി പിടിയിലായി. തമിഴ്നാട് നാഗര്‍കോവില്‍ മാര്‍ത്താണ്ഡം ചടയന്ക്കല് വിള ജാന്‍ റോഡില്‍ പ്രിന്‍സ്(36)ആണ് പൊലീസ് പിടിയിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
മോഷണ കേസില്‍ ഒന്നര വര്‍ഷമായി നാഗര്‍കോവില്‍ ജയിലിലായിരുന്ന ഇയാള്‍ പുറത്തിറങ്ങിയിട്ട് 36 ദിവസമേ ആയുള്ളു. കേരളത്തില്‍ കണ്ണികളുള്ള പ്രിന്‍സ് തിങ്കളാഴ്ച ഏറ്റുമാന്നൂരിലെ കടയില്‍ മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സുഹൃത്തായ മുരുകന്റെ വീട്ടില്‍ താമസിച്ച ഇയാള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ കഞ്ഞിക്കുഴി വടക്ക് ഭാഗത്തുള്ള അടഞ്ഞു കിടക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും 5000 രൂപ മോഷ്ടിച്ചു.
മോഷണം നടത്തിയ ശേഷം മുഹമ്മ ബിവറേജസില്‍ നിന്നും മദ്യം വാങ്ങി മുഹമ്മയിലെ ബാര്‍ബര്‍ ഷാപ്പില് കയറി മുടി മുണ്ഡനം ചെയ്തു.തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ കാര്‍മ്മല്‍ ജങ്ഷന് സമീപത്തെ കരിപ്പയില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ നിന്നും 1,200 രൂപയും സമീപത്തെ ചായക്കടയിലും മോഷണം നടത്തി. ജംഗ്ഷനിലെത്തിയ പ്രിന്‍സിനെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
മുഹമ്മ എസ്ഐ എം. അജയമോഹന്റെ നേതൃത്വത്തില്‍ ഇതുവഴി പട്രോളിംഗിനെത്തിയ സംഘത്തിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: