കണ്ണൂര്‍: ജില്ലയിലെ വിവിധ എസ്സി കോളനികളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് പ്രായോഗികതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള കാലതാമസം പദ്ധതി നിര്‍വഹണത്തില്‍ വലിയ തടസ്സം സൃഷ്ടിക്കുന്നതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പരാതിയുയര്‍ന്നു.
കൊട്ടിയൂര്‍ പഞ്ചായത്ത് പാലുകാച്ചിമല കോളനിയിലെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതിയുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ കാലതാമസവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരിയാണ് പ്രശ്നം യോഗത്തില്‍ ഉന്നയിച്ചത്. രണ്ടര മാസം മുമ്പ് ഇരിക്കൂര്‍ ബ്ലോക്ക് ഓഫീസില്‍ പദ്ധതിയുടെ സ്കെച്ചും പ്ലാനുമടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല. ഇതിനായി ബ്ലോക്ക് ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലുണ്ടായില്ല. ഇക്കാര്യം ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലയിലെ പട്ടികജാതി കോളനികളിലെ പദ്ധതികളുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി പരാതികള്‍ നിലവിലുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും പറഞ്ഞു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന വികസന പദ്ധതികള്‍ പരമാവധി നടപ്പാക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. അതിനു പകരം 70 ശതമാനം അനുകൂല ഘടകങ്ങളുണ്ടെങ്കില്‍ പോലും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിക്കുന്ന സാഹചര്യമാണ് പലപ്പോഴുമുണ്ടാവുന്നത്. പ്രായോഗികതാ സര്‍ട്ടിഫിക്കറ്റ് നല്കുന്ന കേസുകളില്‍ പോലും വലിയ കാലതാമസമുണ്ടാവുന്നു. ഇതുകാരണം പല പദ്ധതികളും ഉപേക്ഷിക്കുകയോ സ്പില്‍ ഓവര്‍ പദ്ധതികളാക്കി മാറ്റുകയോ ചെയ്യേണ്ടിവരുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: