മലപ്പുറം: സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറുടെ നിര്‍ദേശം. അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമൂറ്റുന്നതിന് വേണ്ടിയാണ് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ അമിത് മീണ പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. പൊളിക്കുന്നതിനുളള എസ്റ്റിമേറ്റ് തയാറാക്കാന്‍ ചെറുകിട ജലസേചനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കളക്ടറുടെ നിര്‍ദേശമനുസരിച്ച് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇത് ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചശേഷം പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ വാദിക്കുന്നു. പാര്‍ക്കിനു പിന്തുണയുമായി സിപിഎമ്മിനൊപ്പം സിപിഐയും രംഗത്തെത്തിയതിനു പിന്നാലെയാണ് കളക്ടറുടെ നടപടി എന്നത് ശ്രദ്ധേയമാണ്.
അന്‍വറിന്റെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള വിവാദ വാട്ടര്‍തീം പാര്‍ക്ക് തല്ക്കാലം പൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്തും തീരുമാനമെടുത്തിരുന്നു. പി.വി.അന്‍വര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തേ, വാട്ടര്‍തീം പാര്ക്കിന് അനുമതി നല്കിയതും കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: