കൊച്ചി: നെല്ലിയാമ്പതിയിലെ ഭൂമി ഇടപാട് നഗ്നമായ പാട്ടക്കരാര്‍ ലംഘനമാണെന്ന് യുഡിഎഫ് എംഎല്‍എ സംഘം. വിവാദ സന്ദര്‍ശനത്തിന് ശേഷം വി.ഡി.സതീശന്റെയും ടി.എന്‍.പ്രതാപന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ് എംഎല്‍എമാരുടെ സംഘമാണ് കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയത്. പ്രശ്നം പരിശോധിക്കാന്‍ നിയോഗിച്ച യുഡിഎഫ് ഉപസമിതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. എംഎല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന് ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഹസന്റെ രാജിയെ തുടര്‍ന്ന് ഉപസമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജെഎസ്എസ് നേതാവ് അഡ്വ.രാജന്‍ബാബുവിനാണ് എംഎല്‍എമാരുടെ സംഘം റിപ്പോര്‍ട്ട് കൈമാറിയത്.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ നിലപാടിനെതിരായ റിപ്പോര്‍ട്ടാണ് എംഎല്‍എ സംഘം സമര്‍പ്പിച്ചത്. പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്കു കൈമാറിയ കത്തില്‍ ഒപ്പിട്ടവര്‍ ചെറുകിട കര്‍ഷകരല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭൂമി കൈവശപ്പെടുത്തിയ വന്‍കിടക്കാരാണ് പരാതിക്കാര്‍. നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫ് ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു സതീശന്റെയും പ്രതാപന്റെയും നേതൃത്വത്തില്‍ ആറ് എംഎല്‍എമാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. തന്നോടു ചോദിച്ചാണ് എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍ പോയതെന്നു പറഞ്ഞ രമേശ് ചെന്നിത്തല പിന്നീട് നിലപാട് മാറ്റിയിരുന്നു.
ഉപസമിതിയുടെ ഭാഗമായി നെല്ലിയാമ്പതി സന്ദര്‍ശിച്ച ശേഷം പി.സി.ജോര്‍ജ് ടി.എന്‍.പ്രതാപനെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ടി.എന്‍.പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ച പി.സി.ജോര്‍ജിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് പ്രതാപന് പി.സി.ജോര്‍ജിന് തുറന്ന കത്തയച്ചു. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ യുഡിഎഫ് കണ്‍വീനര്‍ക്കും കത്തയച്ചു. ഇതേ തുടര്‍ന്നാണ് എംഎല്‍എമാര്‍ സ്വന്തം നിലയില്‍ പ്രദേശം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: