കൊയിലാണ്ടി: ഫിലിപ്പൈന്‍സിലെ ഭീകരസംഘടനയായ അബു സയ്യാഫിന്റെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബിജുവിന് ജന്മനാട്ടില് ഊഷ്മളമായ സ്വീകരണം. 14 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കൊയിലാണ്ടി മൂടാടിയിലെ കൊളാറവീട്ടില്‍ ഉത്സവാന്തരീക്ഷം. ഇന്നലെ വിമാനമാര്‍ഗ്ഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബിജുവിനെയും ഭാര്യയേയും മകനേയും അനിയന് ഷൈജുവും ബന്ധുക്കളും സ്വീകരിച്ചു.
ഉച്ചയ്ക്ക് 2 മണിയോടെ ജന്മനാടായ മൂടാടിയില്‍ എത്തിയ ബിജുവിനെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വന്‍ ജനാവലി വാദ്യഘോഷങ്ങളോടെ സ്വീകരിച്ചു.തിലകക്കുറിചാര്ത്തി ബിജുവിനെയും ഭാര്യ ഇലീനയേയും സുഹൃത്തുക്കള്‍ സ്വീകരിക്കുമ്പോള്‍ അച്ഛന് നാരായണനും അമ്മ നളിനിയും സന്തോഷാശ്രുപൊഴിച്ച് മകനെ ആശ്ലേഷിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്കാരിക നായകന്മാരുമടക്കം ഒരു നാടൊന്നാകെ ബിജുവിനെ വീട്ടിലേക്ക് ആനയിച്ചു. കൊയിലാണ്ടി എംഎല്‍എ കെ. ദാസന് , ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്,ജില്ലാ ജനറല്‍ സെക്രട്ടറി എം.പി.രാജന്, വൈസ് പ്രസിഡന്റ് ടി.കെ.പത്മനാഭന് തുടങ്ങിയ പ്രമുഖര്‍ ബിജുവിനെ സ്വീകരിക്കാനെത്തിയിരുന്നു.
ഭാര്യ ഇലീനയുടെ ജന്മനാടായ ഫിലിപ്പൈന്‍സിലെ സുലു പ്രവിശ്യയില്‍ ജോലോ എന്നസ്ഥലത്തുള്ള ഭാര്യവീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ബിജുവിനെ അബുസയ്യാഫ് എന്ന മുസ്ലീം ഭീകരസംഘം തട്ടിക്കൊണ്ടുപോയത്. 65 ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാവല്ക്കാര് ഉറങ്ങിക്കിടക്കുന്നതിനിടയില്‍ അത്ഭുതകരമായി ബിജു രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടാനായതില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ ബിജു തനിക്ക് രക്ഷപ്പെടാന്‍ ദൈവം അവസരം തരികയായിരുന്നു എന്നു കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ തിരികെയെത്താന്‍ ഫിലിപ്പൈന്‍സിലെയും ഇന്ത്യയിലെയും സര്‍ക്കാരുകള്‍ ഏറെ സഹായിച്ചുവെന്ന് ബിജു പറഞ്ഞു. ഭാര്യ ഇലീനയുടെ പാസ്പോര്‍ട്ട് കാലാവധി പുതുക്കിയതിനു ശേഷമാണ് ബിജുവും കുടുംബവും നാട്ടിലെത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: