മുക്കം: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ അനധികൃത വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
യുവമോര്‍ച്ച തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കയ്യേറ്റക്കാര്‍ കയ്യാമം വെച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കയ്യേറ്റക്കാരെ കയ്യാമം വയ്ക്കുമെന്ന് വീമ്പിളക്കിയാണ് പിണറായി വിജയന് അധികാരത്തില്‍ കയറിയത്. എന്നാലിന്ന് മുഖ്യമന്ത്രിയെ കയ്യേറ്റ മാഫിയ കൈവിലങ്ങിട്ട കാഴ്ചയാണ്. സംസ്ഥാനത്താകമാനം സിപിഎം നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും ഭൂമിയും കായലുമടക്കം കയ്യേറുകയാണ്. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. കൂടരഞ്ഞിയിലെ ഭരണ പ്രതിപക്ഷ മെമ്പര്‍മാര്‍ വന്‍തുക വാങ്ങിയാണ് പാര്ക്കിന് അനുമതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാലു ഇരഞ്ഞിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് സി.ടി ജയപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജിതോമസ് എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന് വെണ്ണക്കോട്, വി.വി. കൃഷ്ണദാസ്, ജോണി, ബാബു മൂലയില്‍, വിജയന് നായര്‍, ബിജു, സി. നിജു, ടി.സി. വിനോദ്, ദീപു കല്പ്പുര്, എം. അനീഷ്, രന്സിത്, ഷാജി, വിപിന്‍ദാസ്, ഷാലു കൂടരഞ്ഞി എന്നിവര്‍ നേതൃത്വം നല്കി.
കൂടരഞ്ഞി അങ്ങാടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: