ന്യൂദല്‍ഹി: ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇനി മുതല്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. അനധികൃതമായി ടിക്കറ്റ് കൈമാറ്റം ചെയ്യുന്നത് തടയാനാണ് നടപടി. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത യാത്രക്കാരെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരായി പരിഗണിച്ച് പിഴ ഈടാക്കാനാണ് റെയില്‍വേമന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. അടുത്തമാസം ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
എസി ത്രീ ടയര്‍, എസി ടു ടയര്‍, ഫസ്റ്റ്ക്ലാസ് എന്നിവയിലെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. തത്ക്കാല്‍ ടിക്കറ്റോ ഇ-ടിക്കറ്റോ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കും നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ട്രെയിനിലെ മോഷണം തടയാനും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നത് അവസാനിപ്പിക്കുവാനും ഇത് വഴി സാധിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, അംഗീകൃത സ്കൂള്‍ , കോളേജുകളില്‍ നിന്നുള്ള സ്റ്റുഡന്‍സ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശസാത്കൃത ബാങ്കുകളുടെ പാസ്ബുക്കുകള്‍, ഫോട്ടോ സഹിതം ലാമിനേറ്റ് ചെയ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയാണ് റെയില്‍വേ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍. ഇത് സംബന്ധിച്ച് ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ട്രെയിന്‍ ടിക്കറ്റുകളില്‍ സന്ദേശങ്ങള്‍ അച്ചടിച്ചും മറ്റുമായിരിക്കും ബോധവത്ക്കരണം നടത്തുക.
സ്ലീപ്പര്‍ ക്ലാസുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കാനും റെയില്‍വേ മന്ത്രി മുകുള്‍ റോയി റെയില്‍വേ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരില്‍ നല്ലൊരു ശതമാനവും സ്ലീപ്പര്ക്ലാസുകളില് യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തലാക്കാന്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. റിസര്‍വേഷന്‍ സംവിധാനത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തുന്നത് തടയാനും ഇത് സഹായകമാകും. ടിക്കറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും നൂറ് കണക്കിനാളുകളാണ് പിടിക്കപ്പെടുന്നത്.
വേനലവധി പോലുള്ള പ്രത്യേക സീസണുകളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്ക്കുന്നവര് അധികൃതരെ സ്വാധീനിച്ച് ഒന്നിച്ചു ടിക്കറ്റുകള്‍ വാങ്ങുന്നതായുള്ള പരാതി വര്‍ഷങ്ങളായുണ്ട്. ദല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വന്‍ലോബികള്‍ തന്നെയുണ്ട്. ട്രെയിന്‍ കിട്ടാതെ വിഷമിക്കുന്ന യാത്രക്കാരുടെ സമീപത്തേക്ക് ഇവരുടെ ഏജന്റുമാരെത്തുകയും യഥാര്‍ത്ഥ നിരക്കിന്റെ ഇരട്ടിയിലധികം വാങ്ങി ടിക്കറ്റ് മറിച്ചു നല്‍കുകയുമാണ് പതിവ്. അടുത്തിടെയായി ട്രെയിനുകളില്‍ വ്യാപകമാകുന്ന മോഷണം തടയാനും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: