ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറിയില്‍നിന്നുള്ള മാലിന്യമടങ്ങിയ ജലം പരന്നൊഴുകുന്നു. ടാങ്ക് പൊട്ടി മനുഷ്യ വിസര്ജ്ജ്യമടങ്ങിയ മാലിന്യമാണ് ബസ്സ്റ്റാന്ഡിലാകെ പരന്നൊഴുകുന്നത്.
ഈ മലിനജലം ബസുകള്‍ കയറിവരുന്ന ഭാഗത്തുകൂടി പ്രധാന നിരത്തിലേക്കും ഒഴുകുന്നുണ്ട്. ടാങ്ക് പൊട്ടിയ ഭാഗത്ത് കാട് കയറിക്കിടക്കുകയാണ്. ഇതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍ ഇത് പെടുന്നുമില്ല.
തകര്‍ന്ന് കിടക്കുന്ന ബസ്സ്റ്റാന്‍ഡിലെ കുഴികളില്‍ മഴവെള്ളവുമായി കലര്‍ന്ന് മാലിന്യം നിറയുന്നു. ബസുകള്‍ കുഴിയില്‍ വീഴുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് ഈ മലിനജലം തെറിച്ചുവീഴും. ചിലസ്ഥലങ്ങളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നുമുണ്ട്. നാളുകളായി ഈ സ്ഥിതിയായിട്ടും അധികൃതരാരും തിരിഞ്ഞു നോക്കാറേയില്ല. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് മെഡിക്കല്‍ കോളേജ് ബസ്സ്റ്റാന്‍ഡും കംഫര്‍ട്ട് സ്റ്റേഷനും. നാളുകളായി തകര്‍ന്ന് കിടക്കുന്ന ബസ്സ്റ്റാന്‍ഡ് നവീകരിക്കണമെന്ന് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
മാലിന്യം നിക്ഷേപിക്കുന്നതും ബസ്സ്റ്റാന്‍ഡിന്റെ ഒരുഭാഗത്താണ്. പരിസരമാകെ കുറ്റിച്ചെടുകള്‍ വളര്‍ന്ന് നില്ക്കുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും കൊതുകുപെരുകി പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായി മാറി.
ബസ്സ്റ്റാന്‍ഡും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനോ മാലിന്യ നിക്ഷേപത്തിനായി സൗകര്യങ്ങള്‍ ഒരുക്കാനോ പഞ്ചായത്ത് അധികൃതര്‍ തയ്യാറല്ല. നാട്ടിലാകെ പകര്‍ച്ചവ്യാധികളും കോളറ പോലുള്ള മാരകരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മുന്‍കരുതല്‍ സ്വീകരിക്കേണ്ട പഞ്ചായത്തിന്റെ നിസംഗതയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: