പല്ലെകെലെ: ടെസ്റ്റ് പരമ്പര തൂത്തുവാരി. ഏകദിന പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് മുന്നറിയിപ്പു നല്കി. ഇനി ലക്ഷ്യം ഏകദിന പരമ്പര തൂത്തുവാരല്‍. അതിനു പടയൊരുക്കാന്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് പല്ലെകലെയില്‍ പാഡണിയും.
ടെസ്റ്റില്‍ തോറ്റപ്പോള്‍ ഏകദിനത്തില്‍ തിരിച്ചുവരുമെന്നായിരുന്നു ലങ്കന്‍ നായകന് ഉപുല്‍ തരംഗ പറഞ്ഞത്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കിയപ്പോള് നായകന്റെ വാക്കുകള്‍ ശരിയാകുന്നുവെന്നു തോന്നി. എന്നാല്‍ അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ്, ജസപ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നീ യുവതാരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ലങ്ക പതുങ്ങി. പിന്നീടൊരു തിരിച്ചുവരവിന് അവര്‍ക്കായില്ല. ടെസ്റ്റിലെ ഫോം തുടരുന്ന ശിഖര്‍ ധവാനൊപ്പം നായകന് വിരാട് കോഹ്ലിയും ചേര്‍ന്നപ്പോള്‍ ലങ്ക തരിപ്പണം.
ആദ്യ മത്സരത്തില്‍ വിജയിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായ രോഹിത് ശര്‍മയ്ക്ക് തിരിച്ചുവരവില്‍ ഒരു മികച്ച ഇന്നിങ്സ് പുറത്തെടുക്കണം. കെ.എല്‍. രാഹുല്‍, എം.എസ്.ധോണി എന്നിവരും ബാറ്റിങ്ങിലെ കരുത്ത്. കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരും റണ്‍വേട്ടയ്ക്ക് കെല്‍പ്പുള്ളവര്‍.
ഏതു കോമ്പിനേഷന്‍ വേണമെന്നു തിരിച്ചറിയാത്ത അവസ്ഥയിലാണ് ലങ്ക. ലസിത് മലിംഗ, തിസര പെരേര, കുശാല്‍ മെന്‍ഡിസ്, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരുണ്ടായിട്ടും പൊരുതാന്‍ പോലുമാകുന്നില്ല അവര്‍ക്ക്. തുടര്‍ തോല്‍വികളില്‍ മനംമടുത്ത ആരാധകര്‍ അവരെ തെരുവില്‍ തടഞ്ഞു. ആരാധകരെ തൃപ്തിപ്പെടുത്താനെങ്കിലും ലങ്കയ്ക്ക് ഒരു ജയം അനിവാര്യം.
ടീം ഇവരില്‍ നിന്ന്: ഇന്ത്യ- വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ, കേദാര്‍ ജാദവ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍.
ശ്രീലങ്ക- ഉപുല്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്വെല്ല, ധനുഷ്ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ചമര കപുഗെദര, മിലിന്ദ സിരിവര്‍ധന, മലിന്ദ പുഷ്പകുമാര, അകില ധനഞ്ജയ, ലക്ഷന്‍ സനദകന്, തിസര പെരേര, വാനിന്ദു ഹസരംഗ, ലസിത് മലിംഗ, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: