ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. വനിതകളില്‍ സൈന നേവാളും പുരുഷന്മാരില് കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവരും പ്രീ ക്വാര്‍ട്ടറില്‍.
പന്ത്രണ്ടാം സീഡ് സൈന ഏകപക്ഷീയമായ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രിന ജാക്വെറ്റിനെ കീഴടക്കി, സ്കോര്‍: 21-11, 21-12. എട്ടാം സീഡ് ശ്രീകാന്ത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ തോല്‍പ്പിച്ചു, സ്കോര്‍: 21-9, 21-17. മത്സരം 39 മിനിറ്റില്‍ അവസാനിച്ചു.
ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിന് രണ്ടാമത്തേതില്‍ കോര്‍വി വെല്ലുവിളി ഉയര്‍ത്തി.
ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയ്ക്കെതിരെ ആദ്യ ഗെയിം നഷ്ടമായ ശേഷം തിരിച്ചെത്തിയാണ് പതിനഞ്ചാം സീഡ് സായ് പ്രണീത് അവസാന പതിനാറില്‍ ഇടം നേടിയത്, സ്കോര്‍: 14-21, 21-18, 21-19. മത്സരം 72 മിനിറ്റ് നീണ്ടു. ആദ്യ ഗെയിമില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സായ് അടുത്തത്തില്‍ ഒപ്പത്തിനൊപ്പം പൊരുതി മുന്നേറി.
ഗെയിമിന്റെ അവസാന മിനിറ്റുകളിലെ വിജയതൃഷ്ണ സായ്ക്ക് തുണയായി. അതേസമയം, വനിതകളില്‍ തന്വി ലാദിന് തോല്‍വി. കൊറിയയുടെ സങ് ജി ഹ്യൂനിനോട് തുടര്‍ച്ചയായ സെറ്റില്‍ കീഴടങ്ങി ഇന്ത്യന്‍ താരം, സ്കോര്‍: 9-21, 19-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: