കൊച്ചി: ബാലാവകാശ കമ്മിഷന് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാനും നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നടപടി സ്റ്റേ ചെയ്യാനും ഡിവിഷന് ബഞ്ച് തയ്യാറായില്ല. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ നിയമനങ്ങള്‍ റദ്ദാക്കിയതു സ്റ്റേ ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതംഗീകരിച്ചില്ല. വിശദമായ വാദം കേട്ട് തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
റിസേര്‍ച്ച് സ്കോളറായ ഒരാളെ തഴഞ്ഞിട്ട് ക്രിമിനല്‍ കേസിലുള്‍പ്പെട്ടയാളെ നിയമിച്ചത് അപാകതയല്ലേയെന്നും ഇത്തരം നടപടികള്‍ തെരഞ്ഞെടുപ്പു സമിതിയുടെ വിശ്വാസം നഷ്ടമാക്കില്ലേയെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു. സെലക്ഷന് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ മന്ത്രിക്ക് തന്റെ നടപടിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവുമോയെന്നും കോടതി ചോദിച്ചു. മന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ബെഞ്ച് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് എ.ജി വ്യക്തമാക്കി. തുടര്‍ന്നാണ് വിശദമായ വാദത്തിനായി അപ്പീല്‍ ഇന്നത്തേക്ക് മാറ്റിയത്. ബാലാവകാശ കമ്മിഷനിലേക്കുള്ള നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കണെമന്നാവശ്യപ്പെട്ട് നേരത്തെ സിംഗിള്‍ബെഞ്ചില്‍ ഹര്‍ജി നല്കിയ കോട്ടയം സ്വദേശിനി ഡോ. ജാസ്മിന് അലക്സും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
ഡോ. ജാസ്മിന് അലക്സ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2016 നവംബര്‍ 30 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചത്. മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് തീയതി 2017 ജനുവരി 20 വരെ നീട്ടിയെന്നും ഇതു സദുദ്ദേശ്യപരമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം. തീയതി നീട്ടിയശേഷം അപേക്ഷ നല്കിയ ടി.ബി. സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവര്‍ക്ക് നിയമനം ലഭിച്ചു.
വയനാട്ടില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഇയാള്‍ക്ക് നിയമനം നല്‍കിയതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. എന്നാല്‍ മന്ത്രിക്കെതിരായ വിമര്‍ശനം അനാവശ്യമാണെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ മന്ത്രിയെ കക്ഷിയാക്കുകയോ മന്ത്രിയ്ക്കു പറയാനുള്ളതു കേള്‍ക്കാതെയോ ആണ് സിംഗിള്‍ബെഞ്ച് വിമര്ശനമുന്നയിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: