ന്യൂദല്‍ഹി: നഗരപരിധിയിലെ മദ്യശാലകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീംകോടതി. ദേശീയപാതയോരങ്ങളിലെ മദ്യശാലാ നിരോധനം മുനിസിപ്പല്‍ പരിധികളില്‍ ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജുലൈ 11ലെ ഉത്തരവില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് മുനിസിപ്പല്‍ പരിധിയിലെ ഇളവ് കോടതി പ്രഖ്യാപിച്ചത്.
മുനിസിപ്പല്‍ പരിധികളില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. മുനിസിപ്പല്‍ പരിധിയിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം വന്നതിന് പിന്നാലെയാണ് സുപ്രീംകോടതി വിധിയില്‍ തിരുത്തല്‍ വരുത്തിയത്. നേരത്തെ ചണ്ഡീഗഡിന് മാത്രമാണ് നഗരപരിധിയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ പിന്നീട് വിധിയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് തിരുത്തല്‍ വരുത്തി രാജ്യവ്യാപകമാക്കിയിരുന്നു. ഇക്കാര്യം ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല.
നഗരപരിധിയിലെ ദേശീയപാതകള്‍ ഡീ നോട്ടിഫൈ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്നലെ വന്നതോടെ ജൂലൈ 11ലെ സുപ്രീംകോടതി വിധി വീണ്ടും പരിശോധിക്കുമ്പോഴാണ് നഗരപരിധിയില്‍ ഇളവനുവദിച്ച് വിധിയില്‍ തിരുത്തല്‍ വരുത്തിയിരുന്നതായി മനസ്സിലായത്. ഇക്കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്നതില്‍ സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: