ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വലതുകൈ യുവാവ് വെട്ടിമാറ്റി. ഉത്തര്‍പ്രദേശിലെ ഷാജഹന്‍പുരില്‍ ലഖിംപുര്‍ ഖേരി മാര്‍ക്കറ്റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 19 കാരനായ രോഹിത്തിനെ പോലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച മൂന്നു മണിയോടെയാണ് സംഭവം. ചന്തയിലെത്തിയ പെണ്‍കുട്ടിയെ യുവാവ് തടഞ്ഞു നിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. പെണ്‍കുട്ടി വഴങ്ങാത്തതില്‍ കുപിതനായ യുവാവ്, വെല്‍ഡിങ് കടയില്‍ നിന്ന് വാളെടുത്ത് പെണ്‍കുട്ടിയുടെ പിറകെ ഒാടുകയായിരുന്നു. ജനതിരക്കേറിയ സ്ഥലത്തേക്ക് ഓടിയ പെണ്‍കുട്ടിയെ തള്ളിയിട്ട അക്രമി വാളുകൊണ്ട് വലതുകൈ വെട്ടിമാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും രക്തം ഏറെ വാര്‍ന്നു പോയിരുന്നതിനാല്‍ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്.
കുറെ നാളായി രോഹിത്തിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരാകരിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇതേ കുറിച്ച് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: